Wednesday, September 3, 2008

സിബി മാത്യൂസും, പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും

കുറെ നാളായി എന്തെങ്കിലും ഒന്ന് എഴുതിബ്ലോഗിലിടണം എന്ന് വിചാരിക്കുന്നു, എന്നെപ്പോലെ ഒഴപ്പന്മാര്‍ക്ക് പറ്റിയതല്ല ബ്ലോഗെന്ന് തിരിച്ചറിവായിരിക്കാം പലപ്പോഴും ആ വിചാരം പൂവും കായും ഒന്നും ആകാതിരിക്കുന്നത്, ഈ അടുത്ത ദിവസം രാജീവ്(കുതിരവട്ടന്‍) ആകസ്മികമായി ചാറ്റില്‍ വന്നപ്പോള്‍ ഞാന്‍ ഉള്‍പ്പെട്ട ഒരു സംഭവത്തിന്റെ പത്രകട്ടിങ്ങ് പി ഡി എഫിലാക്കിയത് അയച്ചുതരാമെന്ന് പറയുകയും അത് തീര്‍ച്ചയായും ബ്ലോഗിലിടൂ എന്ന് സജസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒന്ന് ശ്രമിക്കാമെന്ന് ഞാനും കരുതി.

(ഇനി നിയമപരമായ ഒരു മുന്നറിയിപ്പ്: ഇവിടെ പരാമര്‍ശിക്കുന്ന സംഭവം ഒരു ബ്ലോഗിലെ പോസ്റ്റിനു ചേരേണ്ട വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ ഇതിലുണ്ടാവാം നിയമപരമായ ഒരു നടപടികള്‍ക്കും ഈ പോസ്റ്റുകള്‍ ഒരു റെഫറന്‍സ് ആയിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.)


അല്പം വലുപ്പം കൂടുതലായത് കൊണ്ട് മൂന്നു ഭാഗമാക്കാം എന്ന് കരുതുന്നു , വായനക്കാര്‍ സദയം സഹകരിക്കണേ.

നാലഞ്ച് മാസത്തിനു മുമ്പ് വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ പല ഉദ്ദേശങ്ങളുണ്ടായിരുന്നു.
അതിലൊന്ന് ഞാന്‍ ജനിച്ച പഞ്ചായത് ഓഫീസില്‍ നിന്നും ഒരു ബെര്‍ത് സെര്‍ട്ടിഫികേറ്റ് വാങ്ങിക്കുക എന്നതായിരുന്നു. കാരണം ഇവിടെ നിന്നും ന്യൂസിലാന്റില്‍ പോവാന്‍ ഒരു ചാന്‍സ് ഒത്തുവന്നു, സിഡ്നിയേക്കാള്‍ സാമ്പത്തികമായി വലിയ മെച്ചമൊന്നുമില്ലെങ്കിലും യാത്ര ചെയ്യാനും, സ്ഥലങ്ങള്‍ കാണാനും ഇഷ്ടമായത്കൊണ്ട് വിസയ്ക്ക് അപ്ലൈ ചെയ്തു, കഷ്ടകാലത്തിനു ന്യൂസീലാന്‍ഡ് ഇമിഗ്രേഷനിലെ കേസ് ഓഫീസര്‍ ഒരു മലയാളിയായിപ്പോയി, അയാളെ കിട്ടിയപ്പോഴേ അറിയമായിരുന്നു എന്തെങ്കിലും കുത്തിതിരുപ്പ് ഉണ്ടാക്കിയേ അയാള്‍ അടങ്ങൂ എന്ന് എന്തായാലും ചിന്തിച്ചത് പോലെ സംഭവിച്ചു. ബേര്‍ത് സേര്‍റ്റിഫികേറ്റ് കിട്ടാണ്ട് പേപര്‍ ഫോര്‍വേഡ് ചെയ്യില്ലയെന്ന് അങ്ങേര്‍ കട്ടായം പറഞ്ഞു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷപെടാറുണ്ടായിരുന്നത്, ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ നിന്നും മിസലേനിയസ് സര്‍വീസില്‍ ആപ്ലികേഷന്‍ കോടുക്കുമ്പോ കിട്ടുന്ന പേഴ്സണല്‍ ഡീറ്റയില്‍‌സായിരിക്കും അതില്‍ വിശദമായി എല്ലാമുണ്ടാവും. പോരെങ്കില്‍ നമ്മുടെ എസ് എസ് എല്‍ സി സേര്‍ടിഫികേറ്റിന്റെ ഫ്രണ്ട് പേജും അറ്റാച് ചെയ്യും അതോടെ സാധാരണ രീതിയില്‍ ഓഫീസേഴ്സ് സമാധാനപ്പെടേണ്ടതാണ്, പക്ഷേ ഇങ്ങേര്‍ക്ക് അതൊന്നും പോരാ, ഈ മെയിലില്‍ ഇണ്ടാസ് വന്നു, ലോകല്‍ ഗവണ്മെന്റ് (പഞ്ചായത്, മുനിസിപാലിറ്റി) ഇഷ്യൂ ചെയ്യുന്ന ജനന സേര്‍റ്റിഫികേറ്റ് തന്നെ വേണം.

പ്രശ്നങ്ങള്‍ അവിടെ ആരംഭിക്കുന്നു.സ്വന്തം പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ഗുണമൊന്നുമില്ലെന്ന് മനസ്സിലായി, കാരണം ഒരു പക്ഷേഎന്റെ ബേര്‍ത് രെജിസ്ട്രെര്‍ ചെയ്തിരിക്കുന്നത് എന്റെ അമ്മ വീടുൾപ്പെടുന്ന, കൊല്ലം ജില്ലയിലെ ത്തന്നെ മറ്റൊരു പഞ്ചായത്തിലായിരിക്കും എന്ന് അറിവു കിട്ടി.

വെകേഷനു നാട്ടില്‍ ഉണ്ടായിരുന്ന കസിനെ പറഞ്ഞയച്ച് വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചറിഞ്ഞു. അവന്‍ എട്ട് തവണ നടന്നിട്ടും കാര്യങ്ങള്‍ ഒന്നും ഒരു തീരുമാനവും ആവുന്നില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്ക് ഓര്‍കുടില്‍ സ്ക്രാപ്പിട്ടു, അച്ചാച്ചന്‍ ‍തന്നെ ചെല്ലുന്നതായിരിക്കും നല്ലത്. അവര്‍ (പഞ്ചായത് സെക്രട്ടറി അടുക്കുന്ന ലക്ഷണമില്ല) , ഓരോ തവണയും പിന്നെയാവട്ടെ പിന്നെയാവട്ടെ എന്ന് പറഞ്ഞ് അവനെ നടത്തുകയാണ്. ഇതിനിടയില്‍ അവര്‍ ഒരുപകാരം ചെയ്തു .

ഞാന്‍ ജനിച്ച വര്‍ഷത്തെ രെജിസ്റ്റെര്‍ നോക്കി ബേര്‍ത് രെജിസ്ട്രേഷന്‍ ചെയ്തിട്ടില്ല അതുകൊണ്ട് പഞ്ചായത് ഒരു റിപോര്‍ട്ട് തന്നാല്‍ മതിയാവും (അപേക്ഷകന്റെ ജനനം പഞ്ചായത്തില്‍ രെജിസ്റ്റെര്‍ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം) അതുകൊണ്ട് ആര്‍ ഡി ഓ ഓഫീസില്‍ പോയി അവിടെ നിന്ന് ബെര്‍ത് രെജിസ്റ്റെര്‍ ചെയ്യാന്‍ അനുമതി വാങ്ങി സ്വന്തം പഞ്ചായത്തില്‍ പോയി രെജിസ്ട്രെര്‍ ചെയ്യുക, ചൂടോടെ സേര്‍ടിഫികേറ്റ് വാങ്ങുക (വളരെ സിമ്പിള്‍). വഴി പറഞ്ഞുകൊടുത്തതിനോടൊപ്പം പഞ്ചായത് സെക്രട്ടറി നയം വ്യക്തമാക്കി , അപേക്ഷകനെ നേരില്‍ കാണണം എന്നാലേ കാര്യങ്ങള്‍ക്ക് മൊത്തത്തില്‍ ഒരിത് വരൂ. ഞാന്‍ താമസിയാതെ നാട്ടില്‍ വരുന്നത് കൊണ്ട് കസിന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല .

അങ്ങനെ നാട്ടിലെത്തിയ ഞാന്‍ കസിനേയും കൂട്ടി പഞ്ചായത് ഓഫീസിലേക്ക് പോയി, പോകുന്ന വഴിയ്ക്ക് അവന്‍ ഒരു കുഞ്ഞു വിവരണമൊക്കെ തന്നിരുന്നു, അവര്‍ ഒരു പുലിജന്മമാണ്, അത്രപെട്ടെന്ന് തലയൂരിപ്പൊകുമെന്ന് തോന്നുന്നില്ല. ഇനി ഒരുപക്ഷേ കാശ് കിട്ടാന്‍ വേണ്ടിയാണോ അച്ചാച്ചനെ കാണണമെന്ന് പറയുന്നതെന്ന് തോന്നുന്നു എന്നൊക്കെ. പൊതുവേ ശുഭാസ്തിവിശ്വാസക്കാരനായ ഞാന്‍ തലയാട്ടി ഏയ്, അതൊക്കെ നിന്റെ തോന്നലാണ് അവര്‍ കാശൊന്നും വാങ്ങില്ലായിരിക്കും ഒന്നുമല്ലെങ്കിലും അവര്‍ ഒരു സ്ത്രീയല്ലേ?

എന്തായാലും പഞ്ചായത് ഓഫീസില്‍ നിന്നല്പം ദൂരെ മാറ്റി കാര്‍ പാര്‍ക് ചെയ്തു വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ കാണുന്നത് ഒരു പോസ്റ്ററാണ്, പോസ്റ്റര്‍ വായിച്ച എനിക്കാകെ കണ്‍ഫ്യൂഷന്‍ അതിലെഴുതിയിരുന്നത്, ഇങ്ങനെയായിരുന്നു, അഹങ്കാരിയും അഴിമതിയില്‍ മുങ്ങിക്കുളിച്ചവളും ആയ --------(സ്ഥലം) പഞ്ചായത് സെക്രടറിയെ സ്ഥലം മാറ്റിച്ച അധികാരികള്‍ക്കഭിവാദ്യങ്ങള്‍! അതുകണ്ട് ഞാന്‍ കസിനോട് ചോദിച്ചു എന്താടെ ഇതിന്റെയൊക്കെ അര്‍ത്ഥം നീ പറേണ പുലിജന്‍‌മം സ്ഥലം മാറിപ്പോയല്ലൊ ഇനീപ്പൊ കാര്യങ്ങള്‍ എളുപ്പമായല്ലൊ , അവന്‍ ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു അതേ അവര് പോയിരുന്നു, പക്ഷേ ‘അയാള്‍ കഥയെഴുതുകയാണ് ‘ അതിലെ തഹസീല്‍ദാറെപോലെ അവര്‍ കസേര വിട്ടിട്ടില്ല തന്നെയുമല്ല ഭരണപക്ഷത്തെ ആരുടെയോ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ്തു.


കാര്യങ്ങള്‍ ഉദ്ദേശിച്ചത് പോലെയല്ല എന്ന് അതോടെ മനസ്സിലായി, കൂട്ടത്തില്‍ എന്റെ ക്ലാസ്മേറ്റും സുഹൃത്തും ആയ ഒരു പെണ്‍കുട്ടി ഇതേ പഞ്ചായത് ഓഫീസില്‍ നിന്നും എതോ ഒരു സേര്‍ട്ടിഫികേറ്റ് വാങ്ങാന്‍ ഇംഗ്ലണ്ടില്‍ നിന്നും വന്നിരുന്നുവെന്നും അവള്‍ അയ്യായിരം കൊടുത്തിട്ടാണ് വാങ്ങിയെതെന്നും ഉള്ള ലേറ്റസ്റ്റ് ന്യൂസ് അവനറിയിച്ചതോട് കൂടെ എന്റെ ഉള്ളൊന്ന് പിടഞ്ഞു.


എന്തായാലും വരുന്നിടത്ത് വച്ച് കാണാം , ആ പഞ്ചായത്തിലെ തന്നെ ഏറ്റവും സാധുവായ മനുഷ്യന്‍ ഞാനെന്ന മട്ടില്‍ ചവിട്ടുന്ന മണ്ണിനെ പോലും നോവാതെ സൌമ്യനായി ശാന്തനായി കസിന്റെ കൂടെ ഓഫീസിന്റെ സ്റ്റെപ്സ് കയറിച്ചെന്നപ്പോള്‍ വലിയ വാഗ്വാദങ്ങളും ബഹളങ്ങളും അകത്ത് ഒരു ഹോളില്‍ നിന്നുംകേള്‍‍ക്കുന്നുണ്ട്, ഞെട്ടി നില്‍ക്കുന്ന എന്റെ മുഖത്തേക്ക് നോക്കി കൂളായി കസിന്‍ പറഞ്ഞു, അച്ചാച്ചനു ഭാഗ്യമുണ്ട് സെക്രട്ടറി സ്ഥലത്തുണ്ട് അകത്ത് പഞ്ചായത് കമ്മിറ്റി നടക്കുന്നുണ്ട് അതുകൊണ്ട് എന്താ‍യാലും ഇന്നവരെ കാണാന്‍ പറ്റും . കുറെ നാളായി അവിടെ കയറിയിറങ്ങിയതോടെ കാര്യങ്ങളുടെ കിടപ്പ് അവനു ഈസിയായി മനസിലായി . പക്ഷേ ബഹളം കേട്ട എനിക്കെന്തോ ഒരു പ്രശ്നം മണത്തു, അകത്ത് നടക്കുന്ന ബഹളം വരാനുള്ള എന്തോ വലിയ സംഭവത്തിന്റെ നിമിത്തമായി എനിക്ക് തോന്നി.
എന്തായാലും ഞങ്ങള്‍ ഹാളിലേക്ക് എത്തിനോക്കി, കസിനെയും അവന്റൊപ്പം എന്നേയും കണ്ടതോടെ പഞ്ചായത് സെക്രടറിയുടെ മുഖം എലി പുന്നെല്ല് കണ്ടപ്പോള്‍ വിടര്‍ന്നത് പോലെ വിടര്‍ന്നു, ഞങ്ങളെ അങ്ങോട്ട് വിളിച്ചു, അടുത്ത് ചെന്ന എന്നെ കണ്ടപ്പോള്‍ പതിയെ ചെവിയില്‍ ചോദിച്ചു യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു? ഞാന്‍ ഇതൊക്കെ ഒന്നൊതുക്കിയിട്ട് ഇപ്പൊ വരാം കേട്ടോ അവിടെ ഫ്രണ്ടിലെ കസേരയില്‍ പോയിരുന്നോ.

ഇതൊക്കെ കണ്ടപ്പോള്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കുന്നു കസിന്‍ , എനിക്കാണെങ്കില്‍ അവനോട് വലിയ ദേഷ്യം വന്നു , പുറത്തിറങ്ങി ഞാന്‍ പറഞ്ഞു കണ്ടോടാ മണകുണാഞ്ചാ, ആളുകളോട് പെരുമാറാന്‍ പഠിക്കണം, ഛേ ഈ സാധു സ്ത്രീയെപറ്റിയാണോ നീ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ അവന്‍ എന്റെ മുഖത്തേക്ക് നോക്കി മിണ്ടാതെ നിന്നു.

എന്തായാലും ഒരു പത്ത് മിനിട്ട് കാത്തിരുന്നപ്പോള്‍ അവര്‍ വന്നു, മുറിയില്‍ കയറി ആദ്യം (നോട്ട് ദ പോയിന്റ്) എന്നെതന്നെ വിളിച്ചു, അതുവരെ കാത്തിരുന്നവരുടെയൊക്കെ രൂക്ഷമായ നോട്ടങ്ങള്‍ കണ്ടതേയില്ല എന്ന് നടിച്ചു പതിയെ അവരുടെ മുറിയിലേക്ക് കയറി, കൂടെ കസിനും.

അവര്‍ കസേരയിലിരിക്കാന്‍ പറഞ്ഞു. വളരെ പരിചയമുള്ളവരെ പോലെ രണ്ട് മിനിട്ട് സുഖ വിവരങ്ങളൊക്കെ അന്വേഷിച്ചു, ഇതെല്ലാം കണ്ട് കസിന്‍ ഒന്നും മനസ്സിലാവാതെ എന്നേയും അവരേയും മാറിമാറി നോക്കുന്നുണ്ട് , അവസാനം എന്റെ ബര്‍ത് രെജിസ്റ്റെര്‍ ചെയ്യാന്‍ എന്റെ ജനന സമയത്ത് പേരന്റ്സിനു സാധിച്ചില്ല അതിനാല്‍ അതിനൊരു തവണകൂടെ അവസരമുണ്ടാക്കണമെന്ന് എന്ന് ഒരു റിക്വസ്റ്റ് എഴുതി വാങ്ങിച്ചു. വാചകങ്ങള്‍ അവര്‍ തന്നെ പറഞ്ഞു തന്നു ഞാന്‍ എഴുതിയെടുത്തു അപ്പൊ തന്നെ സൈന്‍ ചെയ്തു തിരിച്ചുകൊടുത്തു. അപ്പോള്‍ അവര്‍ കസിനോട് പറഞ്ഞു, താന്‍ ഒന്നു പുറത്തേക്ക് ഇറങ്ങി നിന്നേ ഞാന്‍ ഇദ്ദേഹത്തോട് ഒരു രഹസ്യം പറയട്ടെ എന്ന്, ആകെ വണ്ടറടിച്ച അവന്‍ പുറത്തിറങ്ങി നിന്നു ഡോര്‍ തനിയെ വന്ന് അടഞ്ഞതിനു ശേഷം അവര്‍ പതിയെ എന്നോട് പറഞ്ഞു. അതേയ്, എനിക്ക് മുമ്പേ തരാനുണ്ടായിരുന്നതെയുള്ളൂ ഈ റിപോര്‍ട്ട് പക്ഷേ നമ്മള്‍ നേരില്‍ സംസാരിക്കുന്നതാണല്ലൊ അതിന്റെ ഒരു രീതി അതുകൊണ്ട് എന്നോട് ദേഷ്യമൊന്നും ഇല്ലല്ലൊ അല്ലേ, പെട്ടെന്ന് മനസ്സിലോര്‍ത്തു എയ് ഇത്രയും സത് സ്വഭാവിയായ മാഡത്തോട് എനിക്ക് ദേഷ്യമോ എയ് ഒരിക്കലും ഇല്ല , ഞാന്‍ തലകുലുക്കി . അതിനു മറുപടിയായി അവര്‍ പതിയെ പറഞ്ഞു: പിന്നെ എനിക്ക് ഒരു അഞ്ച് തരണം. എന്നിട്ട് പഴയകാലത്ത് ബസിന്റെ എയിര്‍ ഹോണ്‍ അമര്‍ത്തുന്നത് പോലെ വലതുകൈവിരലുകള്‍ അഞ്ചും കൂട്ടിക്കാണിച്ചു.


സന്തോഷത്തോടെ ഞാന്‍ തലകുലുക്കി അതിനെന്താ അഞ്ഞൂറ് രൂപയല്ലേ ഇനിയും ഇങ്ങോട്ട് വരാതെ കഴിക്കാമെങ്കില്‍ ഡീസല്‍ കാശെങ്കിലും ലാഭിക്കാമല്ലേ എന്ന് മന്‍സിലോര്‍ത്തായിരുന്നു എന്റെ തലകുലുക്കല്‍. ഈസിയായ എന്റെ തലകുലുക്കല്‍ കണ്ടപ്പോല്‍ തന്നെ ഞാന്‍ എമൌണ്ടിന്റെ കാര്യത്തില്‍ തെറ്റിദ്ധരിച്ചൂന്ന് മനസിലാക്കിയ അവര്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി , അതേയ് അഞ്ഞൂറല്ല കേട്ടോ ഫൈവ് തൌസണ്ടാണ്, അല്പം മുമ്പ് വരെ കസിന്റെ മുഖത്ത് കണ്ട അന്ധാളിപ്പ് അതോടെ എന്റെ മുഖത്തായി ഞാന്‍ പതിയെ വിക്കി വിക്കി ചോദിച്ചു മാഡം ഒരു റിപ്പോര്‍ട്ട് തരുന്നതിനു അയ്യായിരം രൂപയോ? വീണ്ടും ഡീസല്‍ കാശ് മനസ്സിലോര്‍ത്തു അല്പം നഷ്ടമാണ് എന്നാലും ഒരു സ്ത്രീയല്ലേ അതുകൊണ്ട് രണ്ടായിരം രണ്ടായിരം കൊടുത്തേക്കാം എന്ന് മനസ്സിലോര്‍ത്തു എന്നിട്ട് പതിയെ കൂട്ടിചേര്‍ത്തു : ഞാന്‍ ഒരു രണ്ടായിരം തന്നാല്‍ പോരേ?


അതോടെ പൂച്ച ശരിക്കും പുലിയായി, വളരെ വ്യക്തമായി നിലപാടറിയിച്ചു, ( അവരുടെ സ്വന്തം വാക്കുകള്‍) ഇക്കാര്യത്തില്‍ ഒരു വിലപേശല്‍ ഇല്ല, എനിക്ക് അയ്യായിരം കിട്ടിയേ പറ്റൂ എന്ന് പൈസ കൊണ്ടുവരുന്നോ അന്ന് റിപോര്‍ട്ട് റെഡി. പോകറ്റില്‍ എല്ലാം കൂടെ തപ്പിപ്പെറുക്കിയാല്‍ അയ്യായിരം കണ്ടേക്കും എന്തുവേണമെന്ന് ഒരു നിമിഷം ആലോചിച്ചു , പൈസ കൊടുത്ത് എത്രയും വേഗം റിപോര്‍ട്ട് വാങ്ങി പോയേക്കാം എന്ന് ഒരു നിമിഷം ചിന്തിച്ചു, പക്ഷേ എന്റെ പ്രതികരണം ഇങ്ങെനെയായിരുന്നു.

ഇന്ന് വ്യാഴാഴ്ചയല്ലേ മാഡം ഞാന്‍ വീകെന്‍ഡില്‍ വൈഫിന്റെ വീട്ടില്‍ പോകും രണ്ട് ദിവസം കഴിഞ്ഞേ വരൂ അതുകൊണ്ട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൈസയും ആയി വരാം, റിപോര്‍ട്ട് അന്ന് തന്നാല്‍ മതി. മുഖത്തെ ചിരി മായിക്കാതെ ഒരു വിധം ഇത്രയും പറഞ്ഞ് യാത്ര പറഞ്ഞ് തിരിച്ചു നടക്കുമ്പോള്‍പുറത്ത് കാത്തിരിക്കുന്ന കസിന്റെ മുമ്പില്‍ മാനം രക്ഷിക്കാന്‍ എന്താ പറയുക എന്നതായിരുന്നു മനസ്സില്‍‍. (തുടരും)

25 comments:

Sathees Makkoth | Asha Revamma said...

സാജാ,കുറെ നാളായിക്കഴിഞ്ഞിട്ടതായതുകൊണ്ട് ഉത്ഘാടനം എന്റെ വക തേങ്ങ!
പൊട്ടിയോ എന്തോ....
എങ്കിലും എഴുത്ത് ക്ലിക്ക്ഡ്...
തുടരൂ‍...
പാവം പഞ്ചായത്ത് സിക്രട്ടറിയ്ക്ക് എന്ത് പറ്റിയെന്നറിയാൻ കാത്തിരിക്കുന്നു.
(ഈ രാജ്യത്ത് സ്വര്യമായീ കൈക്കൂലി ചോദിക്കുന്നതും കുറ്റമാണോ?:)

തമനു said...

ഇത്രയും വായിച്ചിട്ടു, വീണ്ടും തലക്കെട്ടു വായിക്കുമ്പോള്‍ എന്തൊക്കെയോ കത്തുന്നു. അതിന്റെ ആകാംഷ സഹിക്കാന്‍ വയ്യ. അതോണ്ട് ബാക്കി വേഗം പോരട്ടെ. :)

Mr. K# said...

നീണ്ട എട്ടു മാസങ്ങള്ക്ക് ശേഷമാണ്‍ തിരിച്ചു വരവ്. ഈ സീരീസ് കഴിഞ്ഞാല്‍ വീണ്ടും മുങ്ങുമോ? :-)

അപ്പു ആദ്യാക്ഷരി said...

Aloshi >> Sajan Pattazhi.. welcome back to boolokam!!

Keyman work cheyyunilla. sorry for typing in English. Ha...ha.. pavam Secretary.. rest of things are oohikkable... !!!!

അപ്പു ആദ്യാക്ഷരി said...

Hey.... you should not have selected a title as "Sibi Mathews, Panchayath Secretary and I"... see, the suspese in gone.. (at least we, the police, know whom you are referring to!!)

അപ്പു ആദ്യാക്ഷരി said...

in gone alla.... suspense poyille ennaanu uddeshichathu.. Kshemi.kettaa~~

കാളിയമ്പി said...

എനിയ്ക്ക് ഉറപ്പായി അവര്‍ക്കിട്ട് പണികൊടുത്തു അല്ലേ...
ഹ..ഹ..അങ്ങനെ തന്നെ വേണം.
(അല്ല ഇനി പണികൊടുക്കാതെ കാശുകൊടുത്ത് തിരിച്ചു വന്നെന്നെങ്ങാന്‍ പറഞ്ഞാല്‍ ഇടികിട്ടും..:)

ആഷ | Asha said...

വായിച്ചു ആകാംക്ഷഭരിതയായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനു വേണ്ടി.
ഇന്നു കാക്ക മലർന്നു പറന്ന ദിവസമോ മറ്റൊ ആണോ? അല്ലാ കാലങ്ങളായി പൊടി പോലുമില്ലാ കണ്ടുപിടിക്കാൻ എന്ന മട്ടിൽ നടന്നവർക്കൊക്കെ പുതിയ പോസ്റ്റൊക്കെ ഇടാൻ ബുദ്ധിയുദിച്ചല്ലോ.

പിന്നെ ഈ അപ്പുവിന് ഇതെന്തു പറ്റി? ഫോട്ടോഗ്രഫിയൊക്കെ വിട്ടു ഇപ്പോ പോലീസിൽ ചേർന്നോ? അതോ അപ്പുവും ഫാമിലിയും മുഴുവൻ പോലീസുകാരാണോ ‘വീ, ദി പോലീസ്’ എന്നൊക്കെ എഴുതി കണ്ടു. അതോ അപ്പുവിനൊപ്പം മറ്റാരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അതാരാന്ന് വ്യക്തമാക്കണം. ;)

sreeni sreedharan said...

എന്താണ് ഭായി ഇതു തുടരന്‍ ആക്കിയത്? പെട്ടെന്ന് ബാക്കി കൂടെ എഴുതന്നേ.

വേണു venu said...

തുടരുക. സാജന്‍ ഭായ്.
ജനിച്ചിട്ടില്ലാ എന്ന സര്‍ടിഫിക്കറ്റു ലഭിക്കാന്‍ എളുപ്പമാണ് എന്ന് തോന്നുന്നു.
മരിച്ചവര്‍ ജീവിച്ചിരിക്കയും ജീവിച്ചിരിക്കുന്നവര്‍ മരിച്ചിരിക്കുകയും ചെയ്യുന്ന ഡിപ്പാര്‍ട്ടുമെന്‍റ്.
ബാക്കി പത്രം പോരട്ടെ.:)

[ nardnahc hsemus ] said...

സാജന്‍, അപ്പൊ ബ്ലോഗിംഗ് നിര്‍ത്തിയത് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പണികൊടുക്കാനാ ല്ലെ?

(ഇത്തരം ചില അനുഭവങ്ങള്‍ എനിയ്ക്കുമുണ്ട്..)

:)

അപ്പു ആദ്യാക്ഷരി said...

ആഷേ, കമന്റു കണ്ടൂ. :-) ഞാന്‍ ചില ‘ബൂലോകകള്ളന്മാരുടെ‘ കള്ളങ്ങള്‍ കണ്ടുപിടിക്കുവാന്‍ പിന്നാലെ അന്വേഷിച്ചുപോയ ചില വനിതാപോലീസുകാരുടെ കാര്യം പറഞ്ഞതാണേ.

ശ്രീ said...

ഹെന്റെ ദൈവമേ... കൈക്കൂലിയ്ക്കൊക്കെ ഒരു പരിധിയുമില്ലേ?

സാജന്‍ ചേട്ടാ... ബാക്കി വേഗം എഴുതു...

കുഞ്ഞന്‍ said...

സാജന്‍ ഭായി..
ഇതാണ് നമ്മള്‍..ആ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് എന്തെങ്കിലും കൊടുത്തിരുന്നെങ്കില്‍ ഇതു വല്ലതും സംഭവിക്കുമായിരുന്നൊ..?

പഞ്ചായത്ത് സെക്രട്ടറിക്കിട്ട് പണിതു അല്ലെ..ഇത് ഹെഡ്ഡിങ്ങ് വായിച്ചും പിന്നെ അപ്പുജിയുടെ കമന്റും കണ്ടപ്പോള്‍ മനസ്സിലായതാണ്. എന്തായാലും അത് പണി കൊടുത്തേ തീരു..

Sharu (Ansha Muneer) said...

ബാക്കി എന്താണെന്നറിയാന്‍ കാത്തിരിക്കുന്നു. ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുള്ളതുകൊണ്ടാകാം വല്ലാത്ത ഒരു ആകാംക്ഷ...

പി.സി. പ്രദീപ്‌ said...

സാജാ‍ാ‍ാ‍ാ‍ാ‍ാ.
അപ്പോ സെക്രട്ടറിക്ക് പണി കൊടുത്തു അല്ലേ:)

മയൂര said...

ഓടി പോയി അടുത്ത പാർട്ട് വായിക്കട്ടെ..:)

Senu Eapen Thomas, Poovathoor said...

കോട്ടയം പുഷ്‌പനാഥിന്റെ ഒരു കഥ വായിച്ചതു പോലെ തോന്നി അവസാനത്തെ ആ തുടരും കണ്ടപ്പോള്‍.....

ഭാര്യയെ പ്രസവത്തിനു കയറ്റി,റ്റെഷന്‍ അടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ആള്‍ക്കാരുടെ മുന്‍പില്‍ ചീത്ത പേരു ഉണ്ടാകേണ്ടായെന്ന് കരുതി വീട്ടില്‍ പോയി കൂര്‍ക്കം വലിച്ച്‌ ഉറങ്ങിയ എന്നോടാ കളി...

അവസാനം ആ സെക്രട്ടറി പറഞ്ഞോ:- ദേ ഇവന്‍ പുലിയാണു കേട്ടോ? വെറും പുലിയല്ല.....പുപുലി.

ഏളുപ്പം എഴുതി തീര്‍ക്ക്‌....വായിക്കാന്‍ മുട്ടുന്നു.

സസ്നേഹം,
പഴമ്പുരാണംസ്‌.

മാണിക്യം said...

എതായാലും ഇതുവരെയുള്ള്
സംഗതിയുടെകിടപ്പ് ഇത്തിരി ഉഷാറിലാ..
ഈ പ്രവാസിയാവാതെ വല്ല സര്‍ക്കാര്
ഉദ്യോഗവും അന്നേ നോക്കാന്‍ അല്ല ...... അതേ ബാക്കി കൂടി വായിച്ചിട്ട്
എന്റെ വായ് തുറക്കുന്നതാ അതിന്റെ ഒരു ....

ഷിജു said...

സാജന്‍ച്ചായോ,...
സിബി മാ‍ത്യ്യൂസ് എന്ന് ഹെഡിങ് കണ്ടപ്പഴേ മനസ്സിലായി അവര്‍ക്ക് പണി കിട്ടിക്കാണുമെന്ന്,പിന്നെ അഥവാ അവര്‍ക്ക് പണികൊടുക്കാന്‍ പറ്റിയില്ലെങ്കില്‍, അല്ലെല്‍ നമ്മടെ പണി അവര്‍ക്ക് ഏറ്റില്ലെങ്കില്‍ അച്ചാന്‍ അവരുടെ അഡ്രസ്സും ഏത് പഞ്ചായാത്താണെന്നും എനിക്ക് ഒന്നു മെയില്‍ ചെയ്തു തരൂ.ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് അവര്‍ സിഡ്നിയില്‍ കൊണ്ടുത്തരും.
ഇത്രെം എഴുതിയെന്ന് വെച്ച് ഞാന്‍ വല്ല്യ പുള്ളിയൊന്നും അല്ല കേട്ടോ, “അണ്ണാറക്കണ്ണനും തന്നാലായത്”.
ഈ അടുത്ത ഇടക്ക് പഞ്ചായത്ത് ആഫീസില്‍ നിന്ന് എനിക്കു ഇതുപോലെ ഒരു അനുഭവം ഉണ്ടായി. പക്ഷേ ഇവിടെ പഞ്ചായത്ത് സെക്രട്ടറിയല്ല വില്ലന്‍. അതിനകത്തുള്ള ഒരു സെക്ഷന്‍ ഓഫീസറാ. ഈ അനുഭവം അച്ചാന്റെ അടുത്തപോസ്റ്റിലെ കമന്റില്‍ ഇട്ടോളാം.

സാജന്‍| SAJAN said...

സതീശേ, ഇതെന്താ ഒരിരിപ്പ്?വല്യ ബുജി സ്റ്റൈലില്‍? സതീശിന്റെ തേങ്ങ ശരിക്കും പൊട്ടി കേട്ടോ, ആ നാക്കൊന്നു നീട്ടിയെ, കരിനാക്കാണോ എന്ന് നോക്കട്ടെ:)

തമനു,ബാക്കിഭാഗത്തില്‍ ഒന്നെഴുതി പോസ്റ്റിയിട്ടുണ്ട് കേട്ടോ:)സമയമുണ്ടെങ്കില്‍ കയറി നോക്കിക്കോളൂ:)

കുതിരവട്ടന്‍ സജീവമാകണമെന്നാഗ്രഹമുണ്ട് മടിയാണ് മുഖ്യശത്രു:)

അപ്പു പകുതിയൊന്നും മനസ്സിലായതെയില്ല,
പോലീസല്ലല്ലൊ ഇത് ആകെ വിജിലന്‍സ് സ്ടോറിയല്ലേ?
സിബി മാത്യൂസ് ഒക്കെ ആദ്യഭാഗമാണ് ,
ട്വിസ്റ്റ് ഒക്കെ അവസാനം വരുന്നുണ്ട് കൂടുതല്‍ സസ്പെന്‍സുകള്‍ ഒക്കെ അപ്പൊ മാറും:)
അംബിയ്കറിയില്ലേ, പണികൊടുക്കാതെ തിരിച്ചുവരാനോ?
രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ സസ്പെന്‍സും പൊളിയും അതുവരെ ക്ഷമയോടെ കാത്തിരിക്കണേ:)
ആഷെ, അതോരോരോ കക്ഷികള്‍ ഒരോരോ പോസ്റ്റുകള്‍ ഇടുമ്പോ നമുക്കും ഓരോരോ ആഗ്രഹങ്ങള്‍:)
എല്ലാരും ചക്കരക്കാപ്പിയുണ്ടാക്കുമ്പോള്‍, നമ്മള്‍ ഒരു കട്ടന്‍‌കാപ്പിയെങ്കിലും ഉണ്ടാക്കട്ടെ:)

പച്ചാളം, തുടരന്‍‌ അല്ലാതെ ഇതെഴുതി തീര്‍ക്കാന്‍ പറ്റില്ല അതാണ് ക്ഷമീ, രണ്ട് ദിവസം കൊണ്ട് തീര്‍ത്തേക്കാം:)

വേണുച്ചേട്ടാ, ഒന്നും പറയണ്ട, സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങുന്ന ഓരോരുത്തര്‍ക്കും ജീവിതകാലം മുഴുവനും ബ്ലോഗിലിടാനുള്ള വഹയവിടെ നിന്നുണ്ടാവും:)

ന്‍ന്ദ്രച ഷ്‌മേസു, എന്തൊക്കെ വാര്‍ത്തകള്‍സ്? കുറെനാളായല്ലൊ കണ്ടിട്ട്?
ഉള്ള അനുഭവങ്ങള്‍ ബ്ലോഗിക്കൂടേ?


ശ്രീ നന്ദി, രണ്ടേരണ്ട് ദിവസം:)

കുഞ്ഞന്‍ ചെറിയതോതില്‍ നമ്മളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യാമെന്ന് കരുതി അത്രയേയുള്ളൂ:)

ഷാരൂ, നന്ദി വായനയ്ക്കും കമന്റിനും:)

പ്രദീപ്, ജന്‍‌മനാ പോലീസ് കോണ്‍സ്റ്റബിളായ ചേട്ടോ, എന്തുണ്ട് വിശേഷംസ്?

മയൂര ഓടണ്ട അടുത്ത പാര്‍ട്ട് വായിച്ചുകഴിഞ്ഞാല്‍ ഒത്തിരി നേരം റെസ്റ്റെടുക്കേണ്ടിവരും മൂന്നാമത്തെ പാര്‍ട്ട് പതിയെ വരുന്നുള്ളൂ, അതുകൊണ്ട് നടന്ന് പോയാല്‍ മതി:)
സേനൂ, നന്ദി, അധികം ടെന്‍ഷന്‍ അടിപ്പിക്കില്ല, രണ്ടേ രണ്ട് ദിവസം . എഴുതിക്കൊണ്ടിരിക്കുന്നു ഞായറാഴ്ച കഴിയുന്നതും പോസ്റ്റാം:)

മാണിക്യം നന്ദീണ്ട്, നമ്മള്‍ സര്‍ക്കാര്‍ ഉദ്യോഗം വാങ്ങിയാല്‍ വല്യ പ്രയോജനം ഉണ്ടാവില്ല ഇത്രയും കഴുത്തറപ്പന്‍‌മാരാവാന്‍ നമുക്ക് പറ്റില്ല :(
ഷിജു, സസ്പെന്‍സ് പൊളിയും അല്ലെങ്കില്‍ അത് മുഴുവനും കമന്റില്‍ ഇടായിരുന്നു.
എന്തായാലും ഷിജുവിന്റെ സഹായം വേണ്ടിവരും:)
ഇത്തരം എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ പോസ്റ്റക്കിയിടൂ:)
ബാക്കി വായനക്കാര്‍ക്കും നന്ദിനിയുണ്ട്:)
അപ്പൊ മൂന്നാം ഭാഗത്ത് കാണാം :):)

Rasheed Chalil said...

ഹഹഹ... ലീലാവിലാസങ്ങള്‍ ബാക്കി കൂടി പോരട്ടേ...

(സാജാ.. ഡത്ത് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ചോദിക്കുന്ന പഞ്ചായത്ത് ആപ്പീസില്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കാതെ ... നടക്കൂല്ല മാഷേ... )

മഴത്തുള്ളി said...

സാജാ, ഇവന്മാര്‍ ഒരിക്കലും ശരിയാവില്ല. എവിടെ ചെന്നാലും കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും നടക്കില്ലെന്ന മട്ടായിരിക്കുന്നു. അടുത്ത ഭാഗത്തേക്ക് ഞാന്‍ യാത്രയാവുന്നു. ;)

നിരക്ഷരൻ said...

സസ്പെന്‍സായിപ്പോയല്ലോ ? ഓടട്ടെ അടുത്തത് വായിക്കാന്‍.

യാത്രകള്‍ പോകുമ്പോള്‍ ഞാന്‍ കൊണ്ടുനടക്കുന്ന ഒരു ചിന്ന വോയ്സ് റെക്കൊര്‍ഡര്‍ ഉണ്ട്. അതുപോലൊരെണ്ണം കയ്യില് കരുതണം. ഇജ്ജാതി ജന്മങ്ങളെ ഒന്ന് വിരട്ടാനെങ്കിലും പറ്റിയാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ റൂട്ട് മാറിയെന്ന് വരും.

പിങ്കി said...

Sarikkum nadannathaano atho bhavanayo?? enthaayaalum sangathi ushaar... :)

Congrats.. :)