Sunday, September 7, 2008

പീഡിപ്പിക്കുവാന്‍ എനിക്കും ഒരവസരം

സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും - ഭാഗം 3

ഇത് സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും എന്ന പോസ്റ്റിന്റെ മൂന്നാമതും അവസാനത്തതും ആയ ഭാഗമാണു, ആദ്യ പോസ്റ്റ് മുതല്‍ വായിച്ചാല്‍ മാത്രമേ യഥാര്‍ത്ഥചിത്രം ലഭിക്കൂ.

(ഇനി നിയമപരമായ ഒരു മുന്നറിയിപ്പ്: ഇവിടെ പരാമര്‍ശിക്കുന്ന സംഭവം ഒരു ബ്ലോഗിലെ പോസ്റ്റിനു ചേരേണ്ട വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ ഇതിലുണ്ടാവാം നിയമപരമായ ഒരു നടപടികള്‍ക്കും ഈ പോസ്റ്റുകള്‍ ഒരു റെഫറന്‍സ് ആയിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.)



അങ്ങനെ ചൊവ്വാഴ്ചയെത്തി, ഡി വൈ എസ് പി ജയശാന്തിലാല്‍ രാവിലെ മൊബൈലില്‍ വിളിച്ചു സംസാരിച്ചിരുന്നു, കാര്യങ്ങള്‍ എല്ലാം ഉദ്ദേശിക്കുന്നത് പോലെ നീക്കിയിട്ടുണ്ടെന്നും ധൈര്യമായി എത്തിക്കോളാനും അദ്ദേഹം ഫോണില്‍കൂടെ ഉപദേശിച്ചു. ഉച്ച ഭക്ഷണം പെട്ടെന്നു കഴിച്ചെന്നു വരുത്തി വീട്ടില്‍ നിന്നും ഇറങ്ങി, വണ്ടി സൂക്ഷിച്ചോടിക്കണമെന്ന് ബെറ്റിയുടെ ഉപദേശം പതിവുപോലെ കേട്ടില്ലന്ന് നടിച്ച് ഞാന്‍ കാറെടുത്തു.

കൊല്ലം ചിന്നക്കടയില്‍ കാത്തുനില്‍ക്കുന്ന കസിനെയും പിക് ചെയ്ത് വിജിലന്‍സ് ഓഫീസില്‍ ചെന്നപ്പോള്‍ സമയം എകദേശം ഒരുമണി. നേരേ ഡി വൈ എസ് പിയുടെ മുറിയിലേക്ക് നടന്നു, അവിടെ ചെന്നു ആദ്യം ചെയ്തത് പഞ്ചായത്ത് സെക്രട്ടറി ഓഫീസിലുണ്ടോ അവര്‍ തിരക്കിലായിരിക്കുമോ എന്ന് ഫോണ്‍ ചെയ്ത അന്വേഷിക്കുക എന്നതായിരുന്നു, ഫോണില്‍ സംസാരിച്ച എന്നോട് അവരുടെ സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത് സെക്രട്ടറി രാവിലെ മുതല്‍ ഏതോ ഇന്റെര്‍വ്യൂവും ആയി ബന്ധപ്പെട്ട് തിര‍ക്കിലാണ് എന്നും നാലുമണിയാവുമ്പോഴേക്കും വന്നോളൂ അവരെ കാണാന്‍ കഴിയുമെന്നും എന്നാണ്, എന്റെ വരവിന്റെ കാര്യം ആ സഹപ്രവര്‍ത്തകനോട് അവര്‍ സൂചിപ്പിച്ചുണ്ടെന്നും അവര്‍ എനിക്കുവേണ്ടി കാത്തിരിക്കും എന്നും അതോടെ വ്യക്തമായി.

ഓപ്പറേഷന്‍ നടത്തേണ്ട വിധത്തെപറ്റി ജയശാന്തിലാല്‍ സാര്‍ ഒരിക്കല്‍ കൂടെ വിശദീകരിച്ചു തന്നു, എനിക്കായിരിക്കും ഇതില്‍ മുഖ്യ റോളെന്നതിനാല്‍ എന്റെ ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. നിര്‍ഭാഗ്യ വശാല്‍ ഞാന്‍ കൊടുക്കുന്ന കറന്‍‌സി നോട്ടുകള്‍ കൈകൊണ്ട് അവര്‍ വാങ്ങിയില്ലെങ്കില്‍ കേസ് ദുര്‍ബലമായിപ്പോകും അതിനാല്‍ കഴിയുന്നതും അവര്‍ ചൂണ്ടിക്കാണിക്കുന്ന വേസ്റ്റ് ബിന്‍, മേശ വിരിയുടെ താഴെ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നോട്ടുകള്‍ വെക്കാതെ നേരിട്ട് കൊടുക്കാന്‍ ശ്രമിക്കുക എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു ചെറിയ ഡെമോ അവിടെ വച്ച് ചെയ്ത് നോക്കി. എന്നാല്‍ പോലും ഞാന്‍ പൈസ നീട്ടുമ്പോള്‍ പഞ്ചായത് സെക്രട്ടറിയുടെ മനസ്സില്‍ ഉണ്ടാവുന്ന ചിന്താഗതിയായിരിക്കും ഈ കേസിന്റെ ഗതി നിശ്ചയിക്കുന്നതിനാല്‍ എന്താ സംഭവിക്കാന്‍ പോകുന്നത് എന്നത് പ്രവചനാതീതമായി തുടര്‍ന്നു.


അല്പം സമയത്തിനുള്ളില്‍ ഡി വൈ എസ് പി യുടെ ഓഫീസ് പോലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് നിറഞ്ഞു . എല്ലാവരും ഈ കേസിനോട് ബന്ധപ്പെട്ട ഓരോ ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ത്തുകൊണ്ടിരുന്നു എല്ലാ ഓഫീസേഴ്സിന്റേയും മുഖത്ത് ആകാംക്ഷ കലര്‍ന്ന ഉത്സാഹം കാണപ്പെട്ടു. ഡിവൈ എസ് പി എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് കസേരയിലിരുന്നു, അതിനിടയില്‍ അദ്ദേഹം തലേ ദിവസം എഴുതിയ പേജുകളില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിയുടെ പേരും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും ഒഴിവാക്കി കേസിന്റെ എഫ് ഐ ആര്‍ വായിച്ചുകൊടുക്കുന്നുണ്ടായിരുന്നത് മനോഹരമായ കൈയക്ഷരത്തില്‍ മറ്റൊരു ഓഫീസെര്‍ അതെഴുതിയെടുത്തു . ആ സമയം ‍ അവിടെയെത്തിയ രണ്ട് തഹസീല്‍ദാര്‍ മാരെയും എഫ് ഐ ആര്‍ വായിച്ചു കേള്‍പ്പിച്ചു, അവരുടെ സാന്നിധ്യത്തിലായിരിക്കും മുഴുവനും ഓപ്പറെഷന്‍ നടക്കാന്‍ പോകുന്നതെന്ന് പറഞ്ഞു ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി.

അതിനു ശേഷം ആയിരത്തിന്റെ അഞ്ച് കറന്‍സി നോട്ടുകള്‍ എടുത്ത് അതില്‍ വാട്ടര്‍മാര്‍ക്കിന്റെ ഒരു വശത്ത് ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിയാത്ത രീതിയില്‍ ഡി വൈ എസ് പി സൈന്‍ ചെയ്തു അതോടൊപ്പം ആ നോട്ടുകളുടെ നമ്പര്‍ എഫ് ഐ ആറില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നിട്ട് ജയശന്തിലാല്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടത്തില്‍ ഒരോഫീസെര്‍ റൂമിലെ ഫാന്‍ ഓഫ് ചെയ്തിട്ട് ഒരു വെളുത്ത ഷീറ്റിലെക്ക് ഫിനോള്‍ഫ്തലീന്‍ പൊടി വിതറി അത് കറന്‍സികളിലെല്ലാം പതിയെ തേച്ചുപിടിപ്പിച്ചു, എന്നിട്ട് പപ്പടം ഉണ്ടാക്കുന്നവര്‍ അത് പരത്തിയതിനു ശേഷം പൊടിയില്‍ മുക്കിയിട്ട് അതില്‍ അധികമുള്ള പൊടി കൈകൊണ്ട് തട്ടിക്കളയുന്നത് പോലെ നോട്ടുകളില്‍ കാണത്തക്കവണ്ണമുള്ള പൊടികളെല്ലാം ചൂണ്ടുവിരലുകള്‍ കൊണ്ട് തട്ടിക്കളഞ്ഞു , ഇപ്പോള്‍ കണ്ടാല്‍ ആ നോട്ടുകള്‍ക്ക് ഒരു പ്രത്യേകതയും തോന്നില്ല, എന്നാല്‍ സാധാരണ നേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ മനസ്സിലാവാത്ത രീതിയില്‍ ഫിനോള്‍ഫ്തലിന്‍ പൊടിയുടെ നേര്‍ത്ത ഒരാവരണം ആ നോട്ടുകളില്‍ മേല്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു.

ആ സമയം തന്നെ മറ്റൊരു ഓഫീസെര്‍ ഒരു ഗ്ലാസില്‍ കുറേ ചുണ്ണാമ്പ് പൊടിയിട്ട് വെള്ളമൊഴിച്ച് നല്ലതുപോലെ ലയിപ്പിച്ചു . നേര്‍പ്പിച്ച പാലിന്റെ നിറമുള്ള ആ ദ്രാവകം രണ്ട് ഗ്ലാസിലെക്ക് ആ പകര്‍ന്നു , ആദ്യത്തെ ഗ്ലാസിനു ഏ എന്നും രണ്ടാമത്തെ ഗ്ലാസിലെ ചുണ്ണാമ്പ് വെള്ളത്തിനു ബി എന്നും ലേബലൊട്ടിച്ചു.

പിന്നീട്, നോട്ടുകളില്‍ പൊടി തേച്ചുപിടിപ്പിച്ച പോലീസ് ഓഫീസറുടെ അടുക്കല്‍ ഏ ഗ്ലാസിലെ ചുണ്ണാമ്പ് വെള്ളം കൊണ്ടുചെന്നു അദ്ദേഹത്തോട് വിരലുകള്‍ രണ്ടും അതില്‍ മുക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മുക്കിയ ചുണ്ണാമ്പ് വെള്ളം പിങ്ക് നിറമായി മാറി, തുടര്‍ന്ന് ഇതിലെങ്ങും ഉള്‍പ്പെടാതെ ദൂരെ മാറി നില്‍ക്കുന്ന ഒരോഫീസെറോട് ബി ഗ്ലാസിലെ വെള്ളത്തില്‍ കൈവിരലുകള്‍ മുക്കാന്‍ ആവശ്യപ്പെട്ടു അദ്ദേഹം കൈവരലുകള്‍ മുക്കിയ ഗ്ലാസിലെ വെള്ളത്തിനാവട്ടെ നിറവ്യത്യാസം ഒന്നും സംഭവിക്കുകയുണ്ടായില്ല. ഈ ദ്രാവകങ്ങള്‍ തുടര്‍ന്ന് ചെറിയ ബോട്ടിലുകളിലെക്ക് പകര്‍ന്ന് സീല്‍ ചെയ്ത് ഗസറ്റഡ് ഓഫീസെറിന്റെ സൈന്‍ വാങ്ങി വശത്ത് വച്ചു. ഈ പ്രവര്‍തികളെല്ലാം ഒരു ഡെമോ എന്നതിനേക്കാള്‍ ഉപരിയായി നിയമപരമായ നടപടികളുടെ ഭാഗമായതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് ചെയ്തു തീര്‍ത്തത്. അവസാനമായി കറന്‍സി നോട്ടുകള്‍ എന്നെ എല്‍പ്പിച്ചു. ഇത്രയും കാര്യങ്ങള്‍ എഫ് ഐ ആറിനോട് ചേര്‍ന്നുള്ള ഷീറ്റുകളില്‍ രേഖപ്പെടുത്തിയതിനു ശേഷം എഫ് ഐ ആര്‍ സീല്‍ ചെയ്ത് ഒരു ഓഫീസറുടെ കൈവശം കോടതിയില്‍ കൊടുത്തുവിട്ടു.

സമയം അധികരിക്കുന്നതിനാല്‍ വേഗത്തില്‍ എല്ലാവരും പോകാന്‍ തയാറായി, കുറച്ചു ഓഫീസേഴ്സ് ഒരു സുമോയിലും ബാക്കിയുള്ളവര്‍ ജീപ്പിലും ആയിരിക്കും പോകുന്നതെന്ന് നിശ്ചയിച്ചു, ഒരു വനിതാ പോലീസ് ഓഫീസെര്‍ ഒഴിച്ച് മറ്റെല്ലാവരും സിവില്‍ വേഷത്തിലായിരുന്നു, പോലീസ് വാഹനങ്ങളാവട്ടെ അണ്‍‌മാര്‍ക്ക്ഡും ആയിരുന്നു. തുടര്‍ന്ന് ഞങ്ങളുടെ വാഹനത്തിനു അധികം പിന്നിലല്ലാതെ കാണുന്ന ആര്‍ക്കും സംശയത്തിനിട നല്‍കാതെ മറ്റ് വാഹനങ്ങളും ഡ്രൈവ് ചെയ്ത് പഞ്ചായത് ഓഫീസിന്റെ സമീപത്തെത്തി . ആ വാഹനങ്ങള്‍ അവിടെയെത്തുന്നത് വരെ എവിടെയ്ക്കാണ് പോകുന്നതെന്ന വിവരം പതിനാറ് പേരടങ്ങുന്ന സംഘാംഗങ്ങള്‍ക്കെല്ലാം അജ്ഞാതമായിരുന്നു.

എന്റെ കാര്‍ ഓഫീസിനോട് ചേര്‍ത്തും സുമോ നൂറുമീറ്റെര്‍ ദൂരെയും ജീപ്പ് അതിനും വളരെപിന്നിലായും ആണ് നിര്‍ത്തിയത്, ആര്‍ക്കും സംശയമുണ്ടാവാത്ത രീതിയിലും അതോടൊപ്പം എല്ലാവര്‍ക്കും പരസ്പരം കാണാവുന്ന രീതിയിലും വാഹനങ്ങള്‍ പാര്‍ക് ചെയ്തു. സുമോയില്‍ നിന്നും രണ്ട് പോലീസ് ഓഫീസേഴ്സ് പഞ്ചായത് ഓഫീസില്‍ കടന്നു വന്നു ഒരാള്‍ സെക്രട്ടറിയുടെ ജനാലയ്ക്കരികില്‍ അവരുടെ കസേര കാണത്തക്ക വിധം ഒരു പഴയ ന്യൂസ് പേപ്പറും വായിച്ചുകൊണ്ട് നിലയുറപ്പിച്ചു. അദ്ദേഹത്തെ കാണത്തക്ക രീതിയില്‍ അമ്പത് മീറ്റെര്‍ ദൂരത്തില്‍ മറ്റൊരു പോലീസ് കോണ്‍സ്റ്റബിളും നിന്നു, അവര്‍ രണ്ടാളും ധരിച്ചിരുന്നത് വെള്ളമുണ്ടും ഷര്‍ട്ടും ആയിരുന്നു കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ പോലീസ് കാരെന്ന് സംശയത്തിനു പോലും ഇട നല്‍കാത്ത രീതിയിലുള്ള തയാറെടുപ്പുകളായിരുന്നു അവര്‍ നടത്തിയിരുന്നത്. രണ്ടാമത്തെ പോലീസ് ഓഫീസെറെ കാണാന്‍ കഴിയുന്ന രീതിയില്‍ സുമോയും അതിനു പിന്നില്‍ ദൂരെ മാറി ജീപ്പും അങ്ങനെ ക്രമത്തില്‍ പാര്‍ക് ചെയ്തിരുന്നു. ആവശ്യമുണ്ടെങ്കില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എല്ലാ വാഹനങ്ങളും പഞ്ചായത് ഓഫീസിന്റെ അകത്ത് കയറാന്‍ കഴിയുന്നരീതിയിലായിരുന്നു ഈ വാഹനങ്ങളും ഓഫീസേഴ്സും നിലയുറപ്പിച്ചിരുന്നത്.

ഉള്ളില്‍ ചെറിയ ഭയം തോന്നിയിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ ഞാന്‍ പഞ്ചായത്ത് ഓഫീസിനു അകത്തേക്ക് നടന്നു. അല്പ സമയം കാത്തിരുന്നതിനു ശേഷമായിരുന്നു താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേണ്ടി നടന്ന ഇന്റെര്‍വ്യൂ അവസാനിച്ചത്. തുടര്‍ന്ന് സെക്രട്ടറി റൂമില്‍ പ്രവേശിച്ചതോടൊപ്പം അവരെ കാത്ത് റൂമിനു വെളിയില്‍ നിന്ന ചിലരും അകത്ത് കയറി, റൂമിലെ തിരക്ക് ഒഴിയാനായി അതിനു മുമ്പിലുള്ള, മറ്റുള്ള ഉദ്യോഗസ്ഥര്‍ എല്ലാം ഇരുന്നു ജോലി ചെയ്യുന്ന ഓഫീസിന്റെ മെയിന്‍ ഹാളില്‍ ഞാന്‍ കാത്തു നിന്നു. ആ റൂമിലും പഞ്ചായത്ത് അംഗങ്ങള്‍, അവിടെ ജോലിചെയ്യുന്നവര്‍, ചില പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നത് കൊണ്ട് അല്പം തിരക്ക് അനുഭവപ്പെട്ടു. എന്റെ പരിഭ്രമം മറ്റുള്ളവര്‍ അറിയാതിരിക്കാനായി ഞാന്‍ ചിലരോടൊക്കെ എന്തെക്കൊയൊ കുശലപ്രശ്നങ്ങള്‍ നടത്തിക്കൊണ്ടിരുന്നതിനോടൊപ്പം , ഇടയ്ക്കൊക്കെ സെക്രട്ടറിയുടെ മുറിയിലേക്കും കണ്ണുകള്‍ പായിച്ചുകൊണ്ടിരുന്നു, ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കാനുള്ള തത്രപ്പാടില്‍ ഉദ്യോഗസ്ഥരെല്ലാം അവരവരുടെ ജോലികള്‍ തിരക്കിട്ടവസാനിപ്പിക്കുകയായിരുന്നു അപ്പോള്‍.

ഇതിനിടയില്‍ പുറത്ത് നിന്ന എന്നെകണ്ട പഞ്ചായത് സെക്രട്ടറി കാത്തിരിക്കൂ എന്ന് ആംഗ്യം കാണിച്ചു. അവരുടെ മുറിയിലുള്ള ആളുകള്‍ ഒഴിയാന്‍ അവരും കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ചില മിനിട്ടുകള്‍ക്കുള്ളില്‍ സെക്രട്ടറിയുടെ റൂമില്‍ അവര്‍ തനിച്ചായി, എന്റെ നാടിനു വേണ്ടി ഒരു കാര്യം ചെയ്യുന്നു എന്നൊരു തോന്നല്‍ എനിക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. ദൈവത്തെ മനസ്സില്‍ വിചാരിച്ചു ഞാന്‍ അകത്ത് കയറി, എന്റെ ഹൃദയം ഉച്ചത്തില്‍ ഇടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ആഹാ താന്‍ എത്തിയോ, ഇരിക്കൂ എന്നു അവര്‍ എന്നോട് പറഞ്ഞു
മാഡം ഇരിക്കാനൊന്നും സമയമിപ്പോള്‍ ഇല്ല വേഗം ആ റിപ്പോര്‍ട്ട് തന്നാല്‍ നന്നായിരുന്നു പോയിട്ടാവശ്യമുണ്ടെന്ന് പറഞ്ഞു ഞാന്‍ തിരക്കഭിനയിച്ചു അതോടൊപ്പം അവര്‍ മുമ്പ് ആവശ്യപ്പെട്ട മുഴുവന്‍ രൂപയും അവരുടെ നേരേ നീട്ടി , അവര്‍ വാങ്ങി മുമ്പിലിരുന്ന ബുക്കില്‍ വച്ചു, അതോടെ എനിക്ക് ശ്വാസം നേരേ വീണു, എന്റെ മുഖഭാവം കണ്ടിട്ടായിരിക്കണം പെട്ടെന്ന് എന്തോ ചിന്തിച്ചിട്ട് പിറകിലിരുന്ന വേസ്റ്റ് ബിന്‍ എടുത്ത് രൂപ ഞാന്‍ എടുത്ത് അതിലേക്കിട്ടോളൂ എന്നാവര്‍ ആവശ്യപ്പെട്ടു , ഞാന്‍ അനങ്ങിയില്ല, ആ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ പുറത്ത് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പോലീസ് ഓഫീസെര്‍ അകത്ത് ചാടിക്കയറി വരാന്‍. തന്റ ഐഡിന്റിറ്റികാര്‍ഡ് കാണിച്ചിട്ട് അനങ്ങാതെ നില്‍ക്കൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അപകടം മനസ്സിലാക്കിയ അവര്‍ കൈകള്‍ മേശപ്പുറത്തിരുന്ന ബുക്കുകളിലും ഫയലുകളിലും ഭിത്തിയിലും ഒക്കെ ശക്തിയായി തൂക്കുന്നുണ്ടായിരുന്നു കൈ അനക്കാതെ വെയ്ക്കൂ എന്നാവശ്യപ്പെട്ട പോലീസ് ഓഫീസറെ അവര്‍ തെള്ളിമാറ്റി ചാടിപുറത്തിറങ്ങി, എല്ലാവരും കൂടിയിരുന്ന ജോലിചെയ്യുന്ന ഹാളിലെ വശത്തുള്ള ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുപ്പുറപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങള്‍ രണ്ടും പഞ്ചായത്ത് ഓഫീസിന്റെ ഏറ്റവും സമീപത്തായി പാഞ്ഞു നിന്നു എല്ലാ ഓഫീസേഴ്സും ചാടിയിറങ്ങി , കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ, ഹാളും പഞ്ചായത്ത് സെക്രട്ടറിയിരുന്ന റൂമും പോലീസ് ഓഫീസേഴ്സിനെകൊണ്ട് നിറഞ്ഞു. ഡി വൈ എസ് പി സ്വയം പരിചയപ്പെടുത്തി, അതോടെ പരിഭ്രാന്തിയില്‍ അവര്‍ കൈകള്‍ വീണ്ടും എല്ലായിടവും തൂത്ത് രക്ഷപ്പെടാന്‍ ആരംഭിച്ചു. അതോടെ ഡി വൈ എസ് പി അനങ്ങാതെ ഇരിക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചതോടൊപ്പം അവരുടെ കൈകള്‍ എങ്ങും സ്പര്‍ശിക്കാതെ നോക്കാന്‍ വനിതാ പോലീസുകാരോട് ആവശ്യപ്പെട്ടു, അതോട് കൂടെ തന്റെ സമീപത്തേക്ക് ചെന്ന വനിതാപോലീസിന്റെ ശരീരത്തിലേക്കും കൈകള്‍ തൂക്കാന്‍ അവര്‍ ആരംഭിച്ചു. തുടര്‍ന്ന് അവരുടെ ഒച്ചയും ആക്രോശങ്ങളും മുഴുവനും എന്റെ നേരേ തിരിഞ്ഞു. ഡി വൈ എസ് പി യെ നോക്കി അവര്‍ പറഞ്ഞു സര്‍, എന്റെ ഒരു പരാതി ഇപ്പോള്‍ സാര്‍ കേള്‍ക്കണം ഇവന്‍ എന്റെ ശരീരത്തില്‍ കടന്നു പിടിച്ചു, എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. അതിനു ആ പോലീസ് കാരന്‍ എന്നു പറഞ്ഞവനും കൂട്ടുനിന്നു. അവന്‍ പിടിച്ചുകൊടുത്തു ഇവന്‍ എന്റെ മാറില്‍ പിടിച്ചു.
ഡി വൈ എസ് പി പറഞ്ഞു, ക്ഷമിക്കൂ നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം. ആകെ അമ്പരന്നു നിന്ന മറ്റുള്ള എല്ലാവരോടും അവരവരുടെ സ്ഥാനങ്ങളില്‍ ഇരിക്കാനും , കൂടാതെ ആ റൂമില്‍ ഉള്ളവരാരും തല്‍ക്കാലം പുറത്ത് പോകരുതെന്നും പോലീസ് ഓഫീസേഴ്സ് ആവശ്യപ്പെട്ടു. ഇതെല്ലാം നടന്നത് സെകന്‍ഡുകള്‍ക്കുള്ളിലായിരുന്നു.

തുടര്‍ന്ന് പോലീസ് ഓഫീസേഴ്സ് തങ്ങളുടെ ആഗമനോദ്ദേശം ആ ഹാളിലുള്ള എല്ലാവരോടും അറിയിച്ചു. അതോട് കൂടെ സെക്രട്ടറി ആദ്യം പറഞ്ഞ പീഡന പരാതി മാറ്റിയിട്ട് താന്‍ ആ മെയിന്‍ ഹാളിലാണ് ഇരുന്നത്, അവരുടെ പേഴ്സണല്‍ റൂമില്‍ പോയിട്ടില്ല എന്നറിയിച്ചു. അത് സത്യമാണെന്ന് തെളിയിക്കാന്‍ തനിക്ക് ഏറ്റവും വിശസ്തന്‍ എന്നു തോ
ന്നുന്ന ഒരു പഞ്ചായത് മെംബറെ കൂട്ടുവിളിച്ചു, ദേ നോക്കൂ ആ മെംബറും കണ്ടതാണ് ഞാന്‍ ഇവിടെയിരിക്കുന്നതെന്ന് പറഞ്ഞു. അത് അവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മറ്റുള്ള എല്ലാ ആരോപണങ്ങളും തെളിവില്ലാതായിപ്പോകും എന്നവരുടെ അതിബുദ്ധിയായിരുന്നു അങ്ങനെ സംസാരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍ അത് കേട്ടപാടെ ഡി വൈ എസ് പി പഞ്ചായത് മെംബറോട് ചോദിച്ചു, സത്യമാണോ ഇവര്‍ പറയുന്നത് ഇവര്‍ ആ റൂമില്‍ പോയിട്ടില്ലേ?
മെംബര്‍ : അല്ല സര്‍ അവര്‍ പറയുന്നത് നുണയാണ് അവര്‍ അവരുടെ റൂമിലായിരുന്നു, നിങ്ങളെല്ലാം വരുന്നതിനു തൊട്ടുമുമ്പിലാണ് അവര്‍ അവിടെ നിന്നു ചാടിയിറങ്ങി ഇവിടെ വന്നിരുന്നത്
അതോടെ അവരുടെ അവസാന കച്ചിത്തുരുമ്പും നഷ്ടമായി.
തുടര്‍ന്ന് എന്താണു സംഭവിച്ചതെന്ന് പോലീസ് ഓഫീസേഴ്സ് എന്നോട് ചോദിച്ചു ഞാന്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു, ബുക്കിനടിയില്‍ ഇരുന്ന കറന്‍സികളും അവര്‍ കണ്ടെടുത്തു അതു കൂടാതെ വേസ്റ്റ് ബിന്നില്‍ നിന്നും, മേശയുടെ ചില ഭാഗങ്ങളില്‍ നിന്നും ആയിരത്തിയഞ്ഞൂറില്‍ അധികം രൂ‍പ കൂടെ വിജിലന്‍സ് കണ്ടെടുത്തു. അന്ന് മുഴുവന്‍ സമയവും ഇന്റെര്‍വ്യൂവുമായി ബന്ധപ്പെട്ട് പാനല്‍ ബോഡിലായിരുന്നതിനാല്‍ താരതമ്യേന അന്ന് കളക്ഷന്‍ കുറവായിരുന്നു എന്ന് തോന്നുന്നു.


തുടര്‍ന്ന് ഉച്ചയ്ക്ക് വിജിലന്‍സ് ഓഫീസില്‍ വച്ചു നടത്തിയ ചുണ്ണാമ്പ് വെള്ളത്തിന്റെ പരീക്ഷണം ആവര്‍ത്തിച്ചു, കൈയുടെ ത്വക്ക് അടര്‍ന്നു പോകത്തക്ക രീതിയില്‍ അവര്‍ കൈഎല്ലായിടവും ശക്തിയായി ഉരസിയതിനാല്‍ വെള്ളത്തിനു നിറവ്യത്യാസം വരുമോ എന്നോരു ഭയം എനിക്കുണ്ടായി. കൈമുക്കുവാന്‍ ചുണ്ണാമ്പ് വെള്ളം നിറഞ്ഞ ഗ്ലാസ് കൈയില്‍ കൊടുത്തപ്പോള്‍ കൊച്ചുകുട്ടികള്‍ ബക്കറ്റില്‍ വെള്ളം മുന്നില്‍ കിട്ടിയാല്‍ അതില്‍ ശക്തിയായി അടിച്ച് വെള്ളം എല്ലായിടവും തെറിപ്പിക്കുന്നത് പോലെ അവര്‍ അതില്‍ ശക്തിയായിമുഷ്ടിചുരുട്ടി മുക്കി വെള്ളം പുറത്തേക്ക് കളയാന്‍ ശ്രമിച്ചു, എന്നിട്ടും വെള്ളത്തിന്റെ നിറം വ്യത്യാസപ്പെട്ടു, പിങ്കായി മാറി.

അതോട് കൂടെ അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊണ്ടു, മറ്റുള്ള നിയമനടപടികള്‍ ആരംഭിച്ചു. എന്നോട് അവര്‍ക്കുള്ള ആക്രോശങ്ങളും ശാപവാക്കുകളും അധികമായപ്പോള്‍ ഞാന്‍ പുറത്ത് പൊയ്ക്കോട്ടെ എന്ന് ജയശാന്തിലാല്‍ സാറിനോട് ചോദിച്ചു,
ഉം, അങ്ങ് പൊയ്ക്കളയരുത് ഇവിടൊക്കെതന്നെ കാണണം എന്ന് പറഞ്ഞ് അനുവാദം തന്നതിനാല്‍ ഞാന്‍ പതിയെ പുറത്തിറങ്ങി.

പുറത്ത് കണ്ട കാഴ്ച എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒരു വലിയ ജനക്കൂട്ടമായിരുന്നു പുറത്ത് കാണപ്പെട്ടത്. ആളുകള്‍
കൂടുതല്‍ വന്നുകൊണ്ടേയിരുന്നു, മിനിട്ടുകള്‍ക്കുള്ളില്‍ ഒരു ഉത്സവ പ്പറമ്പ് പോലെ ജനങ്ങളെ കൊണ്ട് പഞ്ചായത്ത് ഓഫീസിന്റെ മുന്‍‌വശം നിറഞ്ഞു എല്ലാ‍വരും ആഹ്ലാദമുള്ളവരായി കാണപ്പെട്ടു, ഞാന്‍ ഇതൊന്നും അറിയാത്ത ഭാവത്തില്‍ ഒരു മൂലയ്ക്ക് ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരുപ്പുറപിച്ചു. ഇതിന്റെ പിന്നില്‍ ഞാനാണ് പ്രവര്‍ത്തിച്ചതെന്ന് ജനക്കൂട്ടത്തിനറിയില്ലായിരിക്കും അതിനാല്‍ സുരക്ഷിതമായി ഒരു കാഴ്ചക്കാരനെപ്പോലെ എനിക്കവിടെ സ്വസ്ഥമായി ഇരിക്കാം എന്നതായിരുന്നു എന്റെ പ്രതീക്ഷ , എന്നാല്‍ അകത്ത് നിന്ന പൊതുജനങ്ങള്‍ അല്പ സമയത്തിനുള്ളില്‍ പുറത്ത് വന്നതോടെ ജനക്കൂട്ടത്തിന്റെ ആവേശം എന്റെ നേരേയായി, നിമിഷങ്ങള്‍ക്കുള്ളില്‍ ആ ഗ്രാമത്തിനേറ്റവും വേണ്ടപ്പെട്ട ഒരാളായി ഞാന്‍ മാറി, എന്റെ മുന്നില്‍ വന്നു പൊട്ടിക്കരഞ്ഞ ഒരു വൃദ്ധമാതാവിന്റെ മുഖം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സാധാരണക്കാരിയായ ആ മാതാവ് എന്നോട് പറഞ്ഞിതങ്ങനെയായിരുന്നു, ദൈവമാ മോനെ ഇവിടേക്ക് അയച്ചത്, ഞങ്ങള്‍ ആ ദുഷ്ടത്തിയെ കൊണ്ട് പൊറുതിയില്ലാതെ കഴിയുകയായിരുന്നു.


ചില യുവാക്കള്‍ അടുത്ത് വന്നു പറഞ്ഞു, ഒരു മാലയിട്ട് അവര്‍ക്കെന്നെ സ്വീകരിക്കണം, അവര്‍ ജാഥയായി പോകുന്നതിനു മുമ്പില്‍ ഞാന്‍ കൂടെ നടക്കണം എന്നൊക്കെ, കുറച്ചുപേര്‍ക്കെന്നെ എടുത്ത് പൊക്കണം എന്നായി എന്നാല്‍ സൌമ്യമായി അതിനൊന്നും ഇട വരുത്താതെ ഒരു വശത്തേക്ക് ഞാന്‍ മാറിയിരുന്നു. ചെറുപ്പക്കാര്‍ അതോടെ മുദ്രാവാക്യം വിളി തുടങ്ങി, പണികൊടുത്തേ, പണികൊടുത്തേ, പഞ്ചായത് സെക്രട്ടറിക്ക് പണികൊടുത്തേ, പശുവിന്‍ പാലില്‍ പണികൊടുത്തേ, ഇങ്ങനെയായിരുന്നു അവരുടെ മുദ്രാവക്യത്തിന്റെ ശൈലി, അതും പോരാഞ്ഞിട്ട് എവിടെ നിന്നോ വാങ്ങിക്കൊണ്ടുവന്ന മാലപ്പടക്കങ്ങളും അമിട്ടുകളും പൊട്ടിച്ച് അവര്‍ ആഹ്ലാദം പങ്കിട്ടു. കൂട്ടത്തില്‍ ധാര്‍മിക രോഷം കൂടുതലുള്ളവര്‍ ഓഫീസിന്റെ അകത്ത് അവര്‍ ഇരുന്ന കസേരയുടെ വശത്തുള്ള ജനാലയിലൂടെ കേള്‍ക്കാനറയ്ക്കുന്ന തെറിയാല്‍ അവരെ ആക്ഷേപിച്ചു , പോലീസുകാരുടെ എതിര്‍പ്പൊന്നും ജനക്കൂട്ടം വകവെച്ചതേയില്ല .

ഒന്നെനിക്കുറപ്പായിരുന്നു, എന്റെ എന്തെങ്കിലും സവിശേഷത കൊണ്ടല്ല അത്തരം ഒരു സംഭവത്തില്‍ പങ്കാളിയാവേണ്ടി വന്നത് എന്തെക്കെയോ യാദൃശ്ചികതകള്‍ ഒത്തുവന്നപ്പോള്‍ ഞാനും ആ സംഭവത്തില്‍ മുന്നിലായിപ്പോയി എന്ന് മാത്രം, അതുകൊണ്ട് തന്നെ വളരെ ബുദ്ധിപൂര്‍വം ജനക്കൂട്ടത്തോട് ഇടപെടാന്‍ എന്റെ മനസ്സ് പറഞ്ഞു ഒരു വാക്കോ പ്രവര്‍ത്തിയോ ജനക്കൂട്ടത്തിനു അനിഷ്ടമായത് എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചാല്‍ ഇവരുടെ ദേഷ്യം എല്ലാം എന്നോട് തിരിയുമെന്ന് നന്നായി മനസ്സിലാക്കിയ ഞാന്‍ വളരെ ശാന്തമായി ഒരിടത്ത് മാറിയിരുന്നു.

പുറത്ത് വന്ന ജനങ്ങളില്‍ മിക്കവാറും എല്ലാവരും എന്നെ പരിചയപ്പെടാന്‍ വന്നിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ എങ്ങനെയാണ് ഇത്ര വമ്പന്‍ സ്രാവിനെ കുടുക്കിയതെന്നായിരുന്നു. കാരണം അവിടുത്തെ യുവജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് അവര്‍ക്കെതിരെ പരാതിക്കൊടുത്തതാണ്, ആ പഞ്ചായത്തിന്റെ അംഗങ്ങള്‍ പലതവണ ശ്രമിച്ചതാണ് അവരെയൊന്നു ഇളക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല, ഒരു വിധത്തില്‍ അവരെല്ലാവരും കൂടെ സ്ഥലം മാറ്റം സംഘടിപ്പിച്ചു വന്നപ്പോഴേക്കും അവര്‍ ആരുടെയോ കാലു പിടിച്ച് അത് റദ്ദാക്കിയിരുന്നു. അതിനോട് ബന്ധപ്പെട്ട പോസ്റ്ററായിരുന്നു ഞാന്‍ ആദ്യം കണ്ടത്.
ഇങ്ങനെ ആളുകളോട് വിശദീകരിച്ച് വിശദീകരിച്ച് ഞാന്‍ തളര്‍ന്നു. ഇതിനിടയില്‍ തലവേദനകൊണ്ട് ഞാന്‍ ബുദ്ധിമുട്ടി, ഒരു ചായ കിട്ടിയിരുന്നെങ്കില്‍ എന്നാത്മാര്‍ത്ഥമായി ആഗ്രഹിച്ചു, തൊട്ടടുത്ത ഒരു ചായക്കടയില്‍ ജനത്തിന്റെ അഭൂതപൂര്‍വമായ തിരക്ക് മൂലം പാലും തേയിലയും ഒക്കെ തീര്‍ന്നിരുന്നു.
അപ്പോഴാണ് ഞാന്‍ കണ്ടത് ജനക്കൂട്ടത്തിലാരോ അകത്ത് ജോലികള്‍ ചെയ്തുകൊണ്ടിരുന്ന പോലീസ്കാര്‍ക്ക് ഒരു വലിയ തൂക്കുപാത്രം നിറയെ ചായ കൊണ്ടുവന്നു കൊടുക്കുന്നു, പോലീസ്കാര്‍ക്ക് സ്നേഹത്തോടെ ചായ കൊണ്ടുക്കൊടുക്കുന്ന ജനക്കൂട്ടത്തെ കണ്ടതോടെ എനിക്ക് മനസ്സിലായി ആ സ്ത്രീ‍യെ ആ നാട്ടുകാര്‍ എത്രയോ വെറുത്തിരുന്നുവെന്ന് , അവര്‍ക്ക് ചായയും കൊണ്ടു പോകുന്നത് കണ്ട ഒരപ്പൂപ്പന്‍ എന്റെ മനസ് വായിച്ചത് പോലെ അയാളിനോട് പറഞ്ഞു എടോ ഒരു ചായ ഈ മോനു കൊടുക്കൂ, അവനു കൊടുത്തിട്ടു മതി മറ്റെല്ലാവര്‍ക്കും കൊടുക്കുന്നത്. ഏയ് വേണ്ട എന്ന് ഒരു ഉപചാരത്തിനു ഞാന്‍ പറഞ്ഞതോടെ എല്ലാവര്‍ക്കും നിര്‍ബന്ധമായി, ചായ ഞാന്‍ കുടിച്ചേ പറ്റൂ എന്നൊരു സ്ഥിതിയായി. ഒരു ജനക്കൂട്ടത്തിന്റെസ്നേഹം ഞാന്‍ അങ്ങനെ തൊട്ടറിയുകയായിരുന്നു. അതില്‍ ചെറുപ്പക്കാരും കുട്ടികളും വൃദ്ധ ജനങ്ങളും ഉള്‍പ്പെട്ടിരുന്നു. അതോടൊപ്പം പത്രക്കാരും ലോകല്‍ ടെലിവിഷന്‍ ചാനലുകാരും എത്തി, ചാനലുകാരുടെ ക്യാമറയില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറി, ദയവായി എന്നെ അതില്‍ റിക്കാര്‍ഡ് ചെയ്യരുതേ എന്ന് അറിയിച്ചു, എന്നാല്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറഞ്ഞത് ഒളിഞ്ഞു നിന്ന് അവര്‍ പകര്‍ത്തിയത് ജനക്കൂട്ടത്തിനു അല്പം നീരസമുണ്ടാക്കി, അത് സം‌പ്രക്ഷേപണം ചെയ്യില്ല എന്നുറപ്പില്‍ ജനങ്ങള്‍ അവരെ വിട്ടയച്ചുവെങ്കിലും അന്നു വൈകിട്ട് ലോകല്‍ ന്യൂസില്‍ എന്നേയും കാണിച്ചുവെന്ന് പിന്നീട് അറിഞ്ഞു. പിറ്റേന്നുള്ള മിക്ക പത്രങ്ങളിലും ആദ്യത്തെ പേജില്‍ വിശദമായ വാര്‍ത്തയും.

അകത്ത് നടന്ന നിയമനടപടികള്‍ ഒക്കെ അവസാനിപ്പിച്ച് അവരെ അറസ്റ്റ് ചെയ്തുകൊണ്ട് പുറത്ത് വന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. രോഷാകുലരായ ജനക്കൂട്ടം അവരെ ആക്രമിക്കുമോ എന്ന് വിജലന്‍സ് സംഘം ഭയപ്പെട്ടു, അതിനെ തുടര്‍ന്ന് സമീപ സ്റ്റേഷനില്‍ നിന്നും ജീപ്പുകളിലും ബൈക്കുകളിലും ഒക്കെയായി യൂണിഫോമില്‍ അനവധി പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തി, ജനക്കൂട്ടത്തിനു ഇടയിലൂടെ അവരെ നടത്തി സുമോയില്‍ കയറ്റുന്നത് അസാധ്യമായിരുന്നു, അതുകൊണ്ട് ഇടയ്ക്ക് വിടവില്ലാതെ സുമോ പഞ്ചായത്ത് ഓഫീസിന്റെ വാതിലിനോട് പിറകുവശം ചേര്‍ത്ത്നിര്‍ത്താം എന്ന് തീരുമാനിച്ചു സുമോ റിവേഴ്സ് ഗിയറില്‍ കൊണ്ടുവന്നു ജനക്കൂട്ടം അതിനെയും എതിര്‍ത്തു സുമോ ആഡംബര വാഹനമാണെന്നും അവരെ പോലീസ് ജീപ്പില്‍ കൊണ്ടുപോകണമെന്നും ആക്രോശിച്ചു. എന്നിട്ടുംകലിതീരാതെ ആളുകള്‍ സുമോയുടെ വശത്തെ കണ്ണാടി തല്ലി പൊളിച്ചു, അവസാനം ജയശാന്തിലാല്‍ സാറിന്റെ അനുനയശ്രമങ്ങള്‍ക്ക് ശേഷം ഒരു വിധത്തില്‍ രാത്രി ഒമ്പത് മണിയായപ്പോള്‍ മുഴുവന്‍ സംഘവും അവിടെ നിന്നും യാത്രയായി.
***********************************************
നീണ്ട ചില മാസങ്ങള്‍ക്ക് ശേഷം,
കസിന്റെ സ്ക്രാപ്പ് ഓര്‍കുടില്‍ വീണ്ടും വന്നു.,
പുതിയ സെക്രട്ടറി അവനെ വീണ്ടും നടത്തുന്നു, ഇനി അവനു വയ്യ പോകാന്‍ എന്നുപറഞ്ഞു, പുതുതായി പറയുന്ന കാരണം ഞാന്‍ ജനിച്ച വര്‍ഷത്തെ രെജിസ്റ്റെര്‍ കോടതിയില്‍ പിടിച്ചുവച്ചിരിക്കുന്നു അതുകൊണ്ട് അദ്ദേഹത്തിനു നോക്കി എന്റെ ബര്‍ത് രെജിസ്റ്റെര്‍ ചെയ്തിട്ടുണ്ടോ എന്ന് പറയാന്‍ കഴിയില്ല എന്നതാണ്, ജയശാന്തിലാല്‍ സാറിനുഞാന്‍ ഫോണ്‍ ചെയ്ത് അന്വേഷിച്ചു, അദ്ദേഹം , അത് ഭാഗികമായി സത്യമാണെന്നും, എന്നാല്‍ കോടതിയിലുള്ള രേഖകള്‍ മുഴുവനും ഫോട്ടോകോപിയെടുത്ത് അറ്റസ്റ്റ് ചെയ്ത് അവര്‍ കൈവശം വച്ചിട്ടുണ്ടെന്നും നിയമപരമായി അതില്‍ നോക്കി മനസ്സിലാക്കാവുന്നതേയുള്ളൂ എന്തു വിവരങ്ങളും എന്നറിയിച്ചു.
എന്നോട് പ്രതികാരമൊന്നും ചെയ്യുകയായിരിക്കില്ല അല്ലേ?
പഴയ പഞ്ചായത് സെക്രട്ടറിയുടെ പരിചയക്കാരനായ പുതിയ പഞ്ചായത്ത് സെക്രട്ടറി.


97 comments:

തമനു said...

സാജന്‍ ...

ഒരു സല്യൂട്ട്, ഒരു പിടി അഭിനന്ദനങ്ങളും.

ശരിക്കും ടെന്‍ഷനോടെയേ ഈ ഭാഗം വായിച്ചു തീരാനായുള്ളൂ. അത്രയ്ക്കും മനോഹരമായി തന്നെ എഴുതിയിരിക്കുന്നു.

എല്ലാവര്‍ക്കും ഇതൊരു പ്രചോദനവും, പാഠവുമാകട്ടെ :)

തമനു said...

ആരും ഇതുവരെ തേങ്ങയടിച്ചില്ലേ...?

ഇതാ നാഫ്തലിന്‍ പുരട്ടിയ ഒരു തേങ്ങ..

എടുക്കുന്നവന്റെ ഒക്കെ കൈ ചുണ്ണാമ്പു വെള്ളത്തില്‍ മുക്കും ഞാന്‍.. ഓര്‍ത്തോ.. :)

അപ്പു ആദ്യാക്ഷരി said...

സാജാ,
എന്റെയും ചങ്ക് പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു ഇതുവായിച്ചപ്പോള്‍. സാജന്റെ സ്ഥാനത്ത് ഞാനോമറ്റൊ ആയിരുന്നെങ്കില്‍ പോലീസ് ആക്ഷനൊന്നും വേണ്ടിവരില്ലായിരുന്നു. അതിനുമുമ്പേ എന്റെ വെപ്രാളത്തില്‍നിന്നും അവര്‍ക്ക് കാര്യം പിടികിട്ടിയേനേ. :-)

ഒരു സല്യൂട്ട് പിടിച്ചോളൂ.

“വ്യത്യസ്തനാമൊരു ബ്ലോഗറാം സാജനേ
സത്യത്തിലാരും തിരിച്ചറീഞ്ഞീല്ലാ....“

ഓ.ടോ: അയ്യോ പാവം സെക്രട്ടറീ, നിങ്ങളീ കഷ്മലന്റെ കൈയ്യില്‍ത്തന്നെ ചെന്നു പെട്ടല്ലോ....

[ nardnahc hsemus ] said...

സാജന്‍,

ആ ജനക്കൂട്ടത്തിന്റെ റിയാക്ഷന്‍ ഊഹിയ്ക്കാവുന്നതായിരുന്നെങ്കിലും വായിച്ചപ്പോള്‍ ശരിയ്ക്കും രോമാഞ്ചം തോന്നി. സത്യമാണ്, വിദ്യാഭ്യാസമുള്ള ഇത്തരം ഉദ്യോഗസ്ഥര്‍ക്കെങ്ങനെ ഇത്രയും ആഭാസരാകാന്‍ കഴിയുന്നു? ഇവരാണ് ശരിയായ തുരങ്കം വയ്പ്പുകാര്‍.. പുറം രാജ്യത്ത് ജോലി ചെയ്യുന്ന ഏതൊരു ‘ലവന്മാരും’ ആ സെക്രട്ടറി ചോദിച്ച പണം അപ്പാടേ കൊടുത്ത് വന്ന കാര്യം നടത്തി പോകുമായിരുന്ന ഒരു കാലഘട്ടമായതുകൊണ്ടാണ് സാജന്‍ ചെയ്ത പ്രവര്‍ത്തി വിട്ടു നില്‍ക്കുന്നത്.

നമ്മുടേ നാട്ടിലെ പൊലീസ് സേനയെക്കുറിച്ച് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ പറ്റിയ ഒരു സംഭവം കൂടിയായി ഇതിനെ കാണുന്നു.. ഇതിനു വേണ്ടി സഹകരിച്ച ആ നല്ല പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി.

അനുബന്ധമായി അവസാന പാരഗ്രാഫിലെ ആ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ലഭിച്ചില്ലെന്ന വാര്‍ത്തയും അതിനനുബന്ധിച്ചുള്ള വ്യാകുലതയും ഇതുമായി ബന്ധപ്പെട്ട അധികാരികളിലേയ്ക്കുള്ള അല്ലെങ്കില്‍ അമ്മുടെ സ്വന്തം സമൂഹത്തോടുള്ള ഒരു ചോദ്യമായി, എത്ര നിവര്‍ത്തിയാലും നിവരാത്ത വാലുപോലുള്ള വ്യവസ്ഥിതിയിലെ അനാസ്ഥയായ് എഴുതിച്ചേര്‍ത്തത്റ്റും നന്നായി...

സാജന്‍ നീങ്ക പുലിയല്ലൈ, തനി സിങ്കം താന്‍ സിങ്കം!

കൊച്ചുത്രേസ്യ said...

അഭിനന്ദനങ്ങൾ സാജാ..അഴിമതിക്കെതിരെ പ്രതികരിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഭയം കൊണ്ട്‌ മിക്കവരും അതിൽ നിന്ന്‌ പിന്മാറുകയാണ്‌ ചെയ്യാറുള്ളത്‌. അതിനെതിരെ ധൈര്യത്തോടെ പ്രതികരിച്ചതിന്‌ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ആ സ്ത്രീയെപറ്റി ആലോചിക്കുമ്പോഴാണ്‌.. സാധാരണ കൈക്കൂലിക്ക്‌ കിട്ടുന്ന ശിക്ഷ കിട്ടിയാൽ പോരാ അവർക്ക്‌. സ്വന്തം കാര്യലാഭത്തിനായി പീഢനശ്രമവും മറ്റും ആരോപിക്കുന്ന ഒരു സ്ത്രീ സമൂഹത്തിനു തന്നെ ഭീഷണിയാണ്‌. ശരിക്കും പീഢനത്തിനൊക്കെ ഇരയാകുന്ന പെൺകുട്ടികളെപോലും സംശയത്തോടെ വീക്ഷിക്കാൻ ഇത്തരക്കാരുടെ തരംതാണ പ്രവർത്തികൾ കാരണമായേക്കും.

സിബി മാത്യുവിനെ പറ്റി പല സ്ഥലത്തും വായിച്ചിട്ടുണ്ട്‌. എല്ലാ നിയമപാലകരും ഇങ്ങനെയായിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു പോവുകയാണ്‌. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലേ..

അപ്പു ആദ്യാക്ഷരി said...

സാജാ,
മുകളിലെഴുതിയ കമന്റിനു ഒരു അടിക്കുറിപ്പുകൂടി പറയാതെ പോയാല്‍ ശരിയാവില്ല. ജനാധിപത്യം എന്ന വ്യവസ്ഥിതി, അത് കൈകാര്യം ചെയ്യുവാന്‍ പ്രാപ്തിയും ശേഷിയുമുള്ള ജനങ്ങള്‍ക്കേ ചേരുകയുള്ളൂ. അതില്ലാത്തിടത്തോളം അത് ഇത്തരം ഉദ്യോഗസ്ഥ മേലാളന്മാരുടെ അഴിമതിയില്‍ കുളിച്ചു നില്‍ക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന പദവിയിലിരിക്കുന്നവര്‍ ജനങ്ങളുടെ സേവകരാണെന്നും (അതായത് നമ്മുടെ വീട്ടില്‍ ജോലിക്കുവിളിക്കുന്ന ഒരു ജോലിക്കാരന്റെ അതേ സ്ഥാനത്ത് മാത്രം) ജനങ്ങള്‍ക്കാണ് പരമാധികാരമുള്ളതെന്നും ഇനി വളര്‍ന്നു വരുന്ന തലമുറയെ എങ്കിലും വളരെ വ്യക്തമായി ബോദ്ധ്യപ്പെടുത്തി, വേണമെങ്കില്‍ കുറേ ചവറുവിഷയങ്ങള്‍ ഒഴിവാക്കി ആ സ്ഥാനത്ത് ജനാധിപത്യ വ്യവസ്ഥിതിയെപ്പറ്റിയും, പൌരാവകാശങ്ങളെപ്പറ്റിയും പല ക്ലാസുകളായി പാഠഭാഗങ്ങളായി കുട്ടികളെ പഠിപ്പിച്ചിറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എങ്കില്‍, അങ്ങനെ പഠിച്ചിറങ്ങുന്ന കുട്ടികളില്‍നിന്നുണ്ടാകുന്ന ഗവര്‍മെന്റ് ഉദ്യോഗസ്ഥരും, അവരുടെ അടുക്കല്‍ ചെല്ലുന്ന ജനങ്ങളും ഒന്നുപോലെ അവരവരുടെ കര്‍ത്തവ്യങ്ങളെപ്പറ്റിയും, അവകാശങ്ങളെപ്പറ്റിയും ബോധവാന്മാരായിരിക്കും.

പലവിദേശരാജ്യങ്ങളില്‍ താമസിച്ച് അവിടുത്തെ നിയമങ്ങള്‍ മനസ്സിലാക്കിയ സാജന്‍ ഇത്തരം ഒരു നടപടിയിലൂടെ നല്ലൊരു കാര്യമാണ് ചെയ്തിരിക്കുന്നത്. നമ്മുടെ റവന്യൂ വകുപ്പാണ് ഏറ്റവും അഴിമതി പിടിച്ചതെന്നു തോന്നുന്നു.

ഈ ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, പ്രത്യേകിച്ച് സിബി മാത്യൂസ് സാറിനും, ജയശാന്തിലാല്‍ സാറിനും അഭിനന്ദങ്ങളും നന്ദിയും. ഇതുപോലെ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ നാടിന് അഭിമാനമാണ്, അനുഗ്രഹമാണ്.

അപ്പു ആദ്യാക്ഷരി said...

comment follow up request

ബ്ലോക്കുട്ടന്‍ ! said...

Congrats...

OT...

ഇതു കയ്കാര്യം ചെയ്യാന്‍ കേരളം മുഴുവന്‍ പ്രശ്നം ഉണ്ടാക്കുന്ന മൊബൈല് ഫോണ്‍ ക്യാമറയോ മറ്റെതെങ്ങിലും ക്യാമറയോ പോരെയോ ???

തങ്ങളുടെ തന്നെ ഒരു വാചകം കടമെടുക്കട്ടെ ........
"നിമിഷങ്ങള്‍ക്കുള്ളില്‍ ആ ഗ്രാമത്തിനേറ്റവും വേണ്ടപ്പെട്ട ഒരാളായി ഞാന്‍ മാറി "

ബ്ലോക്കുട്ടന്‍ ! said...

പോലീസ് എന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും മാറ്റ് കൂട്ടുന്ന ഒരു പ്രതിഭാശാലി..
ശ്രീ സിബി മാത്യൂസ് IPS.....
congrats...

വേണു venu said...

സാജന്‍റെ കഴിഞ്ഞ പോസ്റ്റുകള്‍ വായിച്ചപ്പോള്‍,രോഷവും, സാജന്‍റെ പ്രവര്‍ത്തികളില്‍ മനസ്സില്‍ അഭിമാനവും തോന്നി. അതോടൊപ്പം ബ്ലോഗില്‍ഊടെ പരിചയപ്പെട്ട എന്‍റെ നാട്ടുകാരനു വിഷമങ്ങളൊന്നും ഉണ്ടാവല്ലേ എന്നൊരു പ്രാര്‍ത്ഥനയും നിശ്ശബ്ദമായി മനസ്സില്‍ ഉണ്ടായിരുന്നു. സാജനും ഞാനും അറിഞ്ഞിരുന്ന കേരളവും ചിന്നക്കടയും പട്ടാഴിയും ഒക്കെ ഒത്തിരി ഒത്തിരി മാറി ഇരിക്കുന്നു എന്ന അറിവു തന്നെ പരിഭ്രമം വര്‍ദ്ധിപ്പിച്ചിരുന്നു.
“ദൈവമാ മോനെ ഇവിടേക്ക് അയച്ചത്, ഞങ്ങള്‍ ആ ദുഷ്ടത്തിയെ കൊണ്ട് പൊറുതിയില്ലാതെ കഴിയുകയായിരുന്നു.”
ആ അമ്മയുടെ വാക്കുകളെത്ത്രയോ ശരിയാണ്.
ഈ ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരും, ഒരു ദൈവദൂതനായി എന്റെ നാടിനു വേണ്ടി ഒരു കാര്യം ചെയ്യുന്നു എന്ന തോന്നലില്‍ സ്വയം സമര്‍പ്പിച്ച സാജനും നാടിന്‍റെ അഭിമാനമാണ്. സാജന്‍റെ പ്രവര്‍ത്തി പ്രചോദനമാകട്ടെ. നാടിനു് അനുഗ്രഹമാകട്ടെ.
ഇല്ലാ....എല്ലാ നന്മകളുടെയും കൂമ്പടഞ്ഞിട്ടില്ലാ.
സാജന്‍, എന്‍റെ അഭിവാദനങ്ങള്‍ .!!!

Mr. K# said...

ഹെന്റമ്മോ, പീഢനാരോപണവും ഉണ്ടായോ. അത് ഉണ്ടാവും എന്ന് മുന്കൂട്ടി അറിഞ്ഞിരുന്നത് നന്നായി. നാട്ടുകാരെ ഇത്രക്ക് വെറുപ്പിക്കണമെന്കില്‍ നിസ്സാര കൈക്കൂലി ഒന്നുമായിരിക്കില്ല അവര്‍ വാങ്ങിച്ചിരുന്നത്.

ഓടോ:
നാഫതലീന്‍ അല്ല, ഫിനോള്ഫ്തലീന്‍ ആണ്‍ ആ രാസവസ്തു. പ്രീഡിഗ്രിക്ക് കെമിസ്ട്രിലാബില്‍ ഉപയോഗിക്കാറുണ്ട്.

സാജന്‍| SAJAN said...

വായിച്ച എല്ലാവര്‍ക്കും നന്ദി, കമന്റുകളെഴുതി പ്രോത്സഹിപ്പിച്ച തമനു,അപ്പു,സുമേഷ്, കൊച്ചുത്രേസ്യ, ഒതേനന്‍, വേണു, കുതിരവട്ടന്‍ എല്ലാവര്‍ക്കും നന്ദി:)

കുതിരവട്ടന്‍, സോറി മറന്നു പോയതാണ്, ഞാന്‍ മാറ്റുന്നു
ഫിനോല്‍ഫ്തലീന്‍ +ലൈം വാട്ടെര്‍ ആണല്ലൊ ശരി
ആസിഡ് ബേസ് ഇന്‍ഡിക്കേറ്റര്‍ ‍അല്ലേ പുള്ളി?? പൊലീസ് കാര്‍ അങ്ങനെ പറഞ്ഞതുകൊണ്ട് ഒരിക്കലും അതിന്റെ ശരിയും തെറ്റും ഒന്നും ചിന്തിക്കാന്‍ പോയില്ലായിരുന്നു
താങ്ക് യൂ

മുസ്തഫ|musthapha said...

അഭിനന്ദനങ്ങള്‍ സാജാ... അഭിനന്ദനങ്ങള്‍...

മൂന്ന് പോസ്റ്റും ഒറ്റയിരിപ്പിലാണ് വായിച്ചത്, അവസാന ഭാഗം ശരിക്കും ടെന്‍ഷനടിപ്പിച്ചു. അവസാനം വരെ വെപ്രാളപ്പെടാതെ, മനോധൈര്യം കൈവിടാതെ മുന്നോട്ട് പോയതിന് പ്രത്യേക അഭിനന്ദനം. സാജന്‍റെ പരാതിയില്‍ ഇത്രയും ആസൂത്രിതമായി നടപടിയെടുത്ത സിബി മാത്യുവിനും മറ്റ് ഉദ്യോഗസ്ഥര്ക്കും അഭിനന്ദനങ്ങള്.

അഴിമതിക്കാരുടേയും കുറ്റവാളികളുടേയും നെറ്റ് വര്‍ക്ക് എത്രമാത്രം ശക്തമാണ് എന്നതിനു തെളിവാണ് രണ്ടാമത്തെ പോസ്റ്റിലെ ഈ പാരഗ്രാഫ്:

“വിഷയത്തിന്റെ സീരിയസ് മനസിലാക്കിയ ഞാന്‍ വള്ളിപുള്ളി തെറ്റാതെ നടന്ന സംഭവങ്ങള്‍ ഓരോന്നും വിശദീകരിച്ചു ഏകദേശം പത്തോളം പേജുകളില്‍ അദ്ദേഹം അതെഴുതിയെടുത്തു. അത് കണ്ടിട്ട് ഞാന്‍ ചോദിച്ചു സര്‍, ഇതെഴുതാന്‍ ഇവിടെയാരും ഇല്ലേ? അതിനുള്ള മറുപടി രസാവാഹമായിരുന്നു. ഇതിനു ഞാന്‍ ആരെയെങ്കിലും സഹായത്തിനു വിളിച്ചാല്‍ പിന്നെ ഇതെഴുതിയിട്ട് ഒരുകാര്യവും ഇല്ല. അത്ര ശക്തമായിരിക്കും താന്‍ പറയുന്ന ആളുകളുടെ നെട് വര്‍ക്കിങ് സംവിധാനം”

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ഓഫീസിന്‍റെ ചുവരുകളെ പോലും വിശ്വസിച്ച് നടപടികള്‍ എടുക്കാനാവുന്നില്ല എന്ന അവസ്ഥ എത്ര പരിതാപകരമാണ്.

ഇതുപോലെ മനോധൈര്യത്തോടു കൂടി പ്രതികരിക്കാന്‍ കഴിയുന്നവരും ശക്തമായി നടപടികളെടുക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരും തന്നെയാണ് നമ്മുടെ നാടിനെ കുറിച്ചുള്ള പ്രതീക്ഷകളില്‍ നിറഞ്ഞു നില്‍ക്കുന്നത്....

ഒരിക്കല്‍ കൂടെ സാജനും ഇതില്‍ ഭാഗഭാക്കായ നല്ലവരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ആ നാട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.

മുസ്തഫ|musthapha said...
This comment has been removed by the author.
അഗ്രജന്‍ said...

....

Rasheed Chalil said...

സാജന്‍... അഭിനന്ദങ്ങള്‍... അഭിനന്ദനങ്ങള്‍... അഭിനന്ദനങ്ങള്‍.

അനില്‍@ബ്ലോഗ് // anil said...

മനോഹരമായി എഴുതിയിരിക്കുന്നു.

ഇത്ര ധീരമായ പ്രവര്‍ത്തിക്കും അതു ബൂലോകരെ അറിയിച്ചതിനും അഭിനന്ദനങ്ങള്‍.

Shaf said...

സാജന്‍’ജി,
രണ്ടാമത്തെ ഭാഗമാണ് ഞാന്‍ ആദ്യം കണ്ടത്..അന്നു തന്നെ ആദ്യത്തേതും വായിച്ചു..അഗ്രഗേറ്റര്‍ പതിവായി സന്ദര്‍ശിക്കാത്തതുകാരണം അടുത്ത ഭാഗം വായിക്കാന്‍ പറ്റുമോ എന്ന ആശങ്ക ഉണ്ടായിരുന്നു അപ്പുവേട്ടനാണ് യു ആര്‍ എല്‍ തന്നത് ..(നന്ദിട്ടോ..)
ശ്വാസം അടക്കിപ്പിടിച്ചുവായിച്ചു..
വളരെ നന്ദായി
അഭിനന്ദനങ്ങള്‍.........

ശ്രീവല്ലഭന്‍. said...

നന്ദി സാജന്‍ ഈ അനുഭവം പങ്കു വച്ചതിന്. Hats off to you!

മറ്റുള്ളവര്‍ക്കും ഇത് ഒരു പ്രചോദനം ആകട്ടെ.
വളരെ നന്നായി എഴുതിയിരിക്കുന്നു. വളരെ ആകാംഷയോടെ ആണ് എല്ലാ ഭാഗവും വായിച്ചത്.

അപ്പു ആദ്യാക്ഷരി said...

ജയശാന്തിലാല്‍ സാര്‍ പറഞ്ഞ വാചകങ്ങള്‍ ഞാനും ആവര്‍ത്തിക്കട്ടെ... “അങ്ങനങ്ങു പൊക്കളയരുത്. ഇവിടൊക്കെ കാണണം....”

മഴത്തുള്ളി said...

സാജന് അഭിനന്ദനങ്ങള്‍. ഇത്തരമൊരു സാഹചര്യത്തില്‍ രൂപ കൊടുക്കാതെ ചെറുത്തുനില്‍ക്കാന്‍ തോന്നിയ ആ നല്ല മനസ്സ് ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും അനവധി പാവങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഇരയായിക്കൊണ്ടിരുന്നേനെ. പുതിയ സെക്രട്ടറി പഴയ സെക്രട്ടറിയുടെ അനുഭവം കണ്ടുപഠിക്കാതെ വീണ്ടും ആ വഴിയില്‍ തന്നെ നീങ്ങുന്നതായാണ് ഈ പോസ്റ്റിന്റെ അവസാനഭാഗത്തു നിന്നും മനസ്സിലാകുന്നത്. ആ സ്ത്രീയുടെ കൂടെ വലിയൊരു സംഘം കൂട്ടാളികള്‍, അതും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ, ഉള്ളതു കൊണ്ടായിരുന്നല്ലോ ഇതുവരെ പിടികൊടുക്കാതെ അവരിരുന്നത് തന്നെ.

ഇങ്ങനെ ഒരു ഓപ്പറേഷന്‍ നടത്താനായുള്ള തയ്യാറെടുപ്പുകളുടെ വിവരണങ്ങള്‍ വളരെ അത്ഭുതത്തോടെയാണ് വായിച്ചുതീര്‍ത്തത്. എന്തായാലും ഇതിലെല്ലാം സാജന് നായകന്‍, വില്ലന്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങള്‍ ഏല്‍പ്പിച്ച ശ്രീ. സിബി മാത്യൂസ് സാറിനും മറ്റെല്ലാ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അത് ഭംഗിയായി നിര്‍വ്വഹിച്ച സാജനും ഒരിക്കല്‍ക്കൂടെ അഭിനന്ദങ്ങള്‍.

എതിര്‍ത്ത് തോല്‍പ്പിക്കേണ്ട ഇത്തരം അനീതികള്‍ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ വേണം. ഈ സംഭവത്തിന്റെ പിന്‍ബലത്തില്‍ സാജന്റെ പഞ്ചായത്തിലെ ജനങ്ങളില്‍ കുറേപ്പേരെങ്കിലും ഈ നീചമായ വ്യവസ്ഥിതി വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും ഇനിയുള്ള കാര്യങ്ങള്‍ സുഗമമായി നടക്കാനും വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിള്‍ !

കുഞ്ഞന്‍ said...

സാജന്‍ ഭായി..
നല്ല ടെന്‍ഷനോടുകൂടിയാണ് ഞാനിത് വായിച്ചത്. അപ്പോള്‍ ഇത് ചെയ്ത സാജന്റെ കാര്യമൊ..അഭിനന്ദനങ്ങള്‍ മാഷെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..!

സിബി മാത്യു സാറിനും ജയശന്തിലാല്‍ സാറിനും മറ്റു അധികാരികള്‍ക്കും അഭിനന്ദനങ്ങള്‍..!

പിന്നെ ഇതിന്റെ അനന്തര ഫലങ്ങള്‍..വര്‍ഗ്ഗ സ്നേഹം കാണിക്കാതിരിക്കുമൊ പുതിയ സെക്രട്ടറി ഇതുതന്നെയാണ് നാടിന് ശാപവും.

ഷിജു said...

സാജന്‍ച്ചായാ അടിപോളി....
അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍,അഭിനന്ദനങ്ങള്‍ ഒരു ആയിരംഅഭിനന്ദനങ്ങള്‍....

ഞാന്‍ വളരെ ആകാംക്ഷയോടെ 3മത്തെ പോസ്റ്റിനായി കാത്തിരിക്കുവാരുന്നു. ആദ്യം എഴുതിയ ശൈലിക്ക് ഒരു സല്യൂട്ട്. ഓരോ വാക്കിലും അടുത്തത് എന്താണ് എന്നുള്ള സസ്പെന്‍സ്.കൊള്ളാം. ഞാന്‍ ടെന്‍ഷനടിച്ച് അവസാനഭാഗം ആദ്യം വായിച്ചു.എന്തായാലും അച്ചാന്‍ ചെയ്തത് വളരെ നല്ല കാര്യമാണ്.

കൊച്ചുത്രേസ്സ്യ പറഞ്ഞ ഒരു കാര്യത്തില്‍ എനിക്ക് വിയോജിപ്പുണ്ട്.ഇവിടെ ആളുകള്‍ പേടിച്ചല്ല ഇങ്ങനെ ഉള്ളവര്‍ക്കെതിരേ പരാതി കൊടുക്കാത്തത്.ആത്യന്തികമായി നമ്മുടെ മടി. ഇതിനുശേഷമുള്ള പൊല്ലാപ്പുകള്‍,നമ്മുടെ ആവശ്യം പെട്ടെന്ന് നേടിയെടുക്കുക, ഇതുകൊണ്ടൊക്കെയാണ് ഇങ്ങനെ ഉള്ളവര്‍ നമ്മളെ വീണ്ടും ചൂഷണം ചെയ്യുന്നത്, ഇവിടെ അപ്പു പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ് “സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന പദവിയിലിരിക്കുന്നവര്‍ ജനങ്ങളുടെ സേവകരാണെന്നും (അതായത് നമ്മുടെ വീട്ടില്‍ ജോലിക്കുവിളിക്കുന്ന ഒരു ജോലിക്കാരന്റെ അതേ സ്ഥാനത്ത് മാത്രം) ജനങ്ങള്‍ക്കാണ് പരമാധികാരമുള്ളതെന്നും ഇനി വളര്‍ന്നു വരുന്ന തലമുറയെ എങ്കിലും വളരെ വ്യക്തമായി മനസ്സ്സിലാക്കണം.

സാജന്‍ച്ചായാ ഇത് ഒരു സിനിമയാക്കാന്‍ പറ്റിയ ഒരു സംഭവമാ . തിരക്കഥ, സംഭാഷണം സംവിധാനം സാജന്‍.
നമ്മൂടെ ബ്ലൊഗ് ചേട്ടന്മാരെ മാത്രം അഭിനയിപ്പിച്ചാല്‍ മതി.
സിബി മാത്യ്യുസ് സാറിനു വേണ്ട് നമ്മുടെ തമനു IPS വേഷമിടട്ടെ.
പഞ്ചായത്ത് സെക്രട്ടറി ആര്?? കൊചുത്രേസ്സ്യ, കാന്താരിചേച്ചി????
അഗ്രജന്‍ ചേട്ടനുകൂടി ഒരു വേഷം കൊടുത്തേക്കണേ.

ഷിജു said...

ഒരു കാര്യം വിട്ടുപോയി.
ഈ ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, പ്രത്യേകിച്ച് സിബി മാത്യൂസ് സാറിനും, ജയശാന്തിലാല്‍ സാറിനും അഭിനന്ദങ്ങളും നന്ദിയും.

ആ പഞ്ചായത്ത് സെക്രട്ടറി ഇപ്പൊ എവിടെയാ??? ജാമ്യം കിട്ടി വീട്ടില്‍ ആയിരിക്കും ആല്ലേ????

അപ്പു ആദ്യാക്ഷരി said...

ഷിജുവേ, ഓടാന്‍ വരട്ടെ..
ഇതുപോലെ ഏതാണ്ടൊരു അനുഭവം സ്വന്തമായി ഉണ്ടെന്നും അത് ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് എഴുതാമെന്നും ആദ്യ ഭാഗത്ത് കമന്റിയിരുന്നു. അതും കൂടെ എഴുതിവച്ചേച്ച് പോ.

പിന്നെ, കൈക്കൂലി ചോദിച്ചു അതും കൊടുത്തേച്ചിങ്ങ് പോന്നു എന്നാണനുഭവമെങ്കില്‍ എഴുതേണ്ടതില്ല.

ബിനോയ്//HariNav said...

കൈക്കൂലി വളര്‍ത്തുന്നത്‌ നമ്മള്‍ പ്രവാസികളാണെന്ന് കാമ്പുള്ള ഒരു ആരോപനമുണ്ട്‌. അതിനൊരു മറുപടി കൊടുത്തതിനു അഭിനന്ദനങ്ങള്‍. Salute

ഷിജു said...

അപ്പുക്കുട്ടാ ധ്രതി വെക്കാതെ, ഞാന്‍ കമന്റെഴുതി ഒരുപാട് ആയിപ്പോയി. പിന്നെ സാജന്‍ച്ചാന്‍ പറഞ്ഞു അതു ഒരു പോസ്റ്റാക്കിയാല്‍ മതിയെന്ന്. എന്നാ അങ്ങനെ ആവട്ടെ എന്നു ഞാനും കരുതി.ഒന്നു കാത്തിരിക്കൂ, ഓണം കഴിഞ്ഞ് റിലീസ് ചെയ്യാം. ഇപ്പൊ നമ്മുടെ സാജന്‍ പടം നിറഞ്ഞ കളക്ഷനില്‍ ഓടുവല്ലെ.

d said...

ഇന്നാണ് മൂന്നു ഭാഗങ്ങളും വായിച്ചത്. സസ്പെന്‍സ് നിലനിര്‍ത്തി നന്നായി എഴുതിയിരിക്കുന്നു. താങ്കള്‍ക്കും
താങ്കളെ സഹായിച്ച പോലീസ് വൃന്ദത്തിനും അഭിനന്ദനങ്ങള്‍!! ഇത്രയും ഭയങ്കരിയായ അഴിമതിക്കാരിയെ കുടുക്കാന്‍ കഴിഞ്ഞത് എന്തായാലും നന്നായി. എന്നാലും ഒന്നിനു പിറകെ ഒന്നായി എത്രയെത്ര!

ആ സര്‍ട്ടിഫിക്കറ്റ് ഇതു വരെ ശരിയായില്ല?

അങ്കിള്‍ said...

സാജാ,
ഏതെങ്കിലും ഒരാശുപത്രിയില്‍ വച്ചാണ് പ്രസവം നടന്നതെങ്കില്‍ അവര്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ വിവരം അറിയിക്കാന്‍ ബാധ്യസ്ഥരായിരുന്നു. അങ്ങനെ അറിയിച്ചില്ലെങ്കില്‍ തന്നെയും അവരുടെ കുറ്റമായി കണക്കാക്കി വീണ്ടും ഒരു കത്ത്‌ ആശുപത്രിയില്‍ നിന്നും വാങ്ങി ആര്‍.ഡി.ഓ യുടെ ഓഫീസ്സില്‍ ഏള്‍പ്പിച്ചാല്‍, പ്രശ്നം ഇത്ര ഗുരുതരമാകില്ലായിരുന്നു. ഒരു പക്ഷേ പ്രസവം നടന്നത് വീട്ടില്‍ വച്ചായിരിക്കും അല്ലേ.

ഇതേ പ്രശ്നം ഞാനും അനുഭവിച്ചു. എന്റെ മകന്‍ ജനിച്ചതും 1975 -ല്‍. അതും എന്റെ ഭാര്യ വീട്ടില്‍ വച്ച്‌. ഭാര്യവീട്ടുകാര്‍ വിജാരിച്ചു ഞാന്‍ പഞ്ചായത്തില്‍ അറിയിച്ചു കാണുമെന്നു. ഞാന്‍ വിജാരിച്ചു ഭാര്യ വീട്ടുകാര്‍ അറിയിച്ചു കാണുമെന്നു. സംഗതി രണ്ടു കൂട്ടരും വിട്ടു പോയി. 2007-ല്‍ അമേരിക്കയിലുള്ള മകനു ഗ്രീന്‍ കാര്‍ഡ് കിട്ടണമെങ്കില്‍ പഞ്ചായത്തില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പഞ്ചായത്ത് സെക്രട്ടറിക്ക് ഞാനാരെന്നും ഞാനെന്തായിരുന്നുവെന്നും എന്റെ കഷ്ടകാലത്തിനു ആരോ പറഞ്ഞുകൊടുത്തു. ഗ്രീന്‍ കാര്‍ഡിനുവേണ്ടിയുള്ളതായതിനാല്‍ നല്ലൊരു കൊയ്ത്ത് നഷ്ടപ്പെട്ട സങ്കടത്തിലായി സെക്രട്ടറി. അയാളുടെ സങ്കടം തീര്‍ത്തത് എന്നോട് ആര്‍.ഡി.ഓ യില്‍ നിന്നും ഒരു NOC കിട്ടിയാലേ പഴയ കേസുകള്‍ പുതിയതായി രെജിസ്റ്റര്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നുള്ളൂ എന്നു പറഞ്ഞുകൊണ്ടാണ്. നിയമങ്ങള്‍ എല്ലാം എന്നെ കാണിക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ RDO ക്ക് റഫര്‍ ചെയ്താല്‍ പിന്നെ അടുത്ത കാലത്തൊന്നും തിരിച്ച് വരില്ലെന്ന്‌ നന്നായറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കാരണം, വീട്ടിലാണ് പ്രസവം നടന്നതെങ്കില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് റഫര്‍ ചെയ്യണം. വില്ലേജ ഓഫീസര്‍ സ്ഥലത്ത് വന്ന് അന്വേഷിക്കണം. പത്തു മുപ്പതു കൊല്ലം മുമ്പ് പ്രസവം നടന്ന വീടുപോലുമില്ല ഇപ്പോഴവിടെ.പുതിയ വീടാണവിടെ യിപ്പോള്‍. ചുറ്റുപാടും പുതിയ വീടുകള്‍, പുതിയ ആളുകള്‍. വില്ലേജ ആപ്പീസില്‍ നിന്നും വന്ന്‌ എവിടെ അന്വേഷിക്കും.30 കൊല്ലം മുമ്പ്‌ അവിടെ പ്രസവം നടന്നിരുന്നു എന്ന് അറിയാവുന്ന പ്രായമായവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. എന്റെ കൈയ്യില്‍ നിന്നും കൈക്കൂലി കിട്ടില്ലെന്നറിയാവുന്ന വില്ലേജാപ്പീസ്സുകാര്‍ വിവരം വന്നന്ന്വേഷിച്ച് സത്യാവസ്ഥ ബോധിച്ചാല്‍ മാത്രമേ ആര്‍.ഡി.ഒ യ്ക്ക് റിപ്പോര്‍ട്ട് നല്‍കൂ. എന്റെ ഭാഗ്യത്തിനോ, എന്റെ മകന്റെ ഭാഗ്യത്തിനോ എന്നറിയില്ല, തിരുവനന്തപുരം ആര്‍.ഡി.യോ ഞാന്‍ സര്‍വീസ്സിലുണ്ടായിരുന്നപ്പോള്‍ പലവിധത്തിലും എന്റെ ആവശ്യം നിഷേധിക്കാന്‍ പറ്റാത്ത ബന്ധമുള്ള ഒരാളായിരുന്നു. അതുകൊണ്ട് അന്നു തന്നെ വില്ലേജ് ഓഫീസരുടെ റിപ്പോട്ടൊന്നും വാങ്ങാതെ എനിക്ക് NOC തന്നു. ഒരു ദിവസത്തിനകം NOC യുമായി മടങ്ങിച്ചെന്ന എനിക്ക്, നമ്മുടെ പഞ്ചായത്ത് സെക്രട്ടറി ഒരാഴ്ചക്കകം പുതിയ രജിസ്റ്റ്രേഷന്‍ നടത്തി ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ബന്ധിതനായി. പുതിയ ജനനസര്‍ട്ടിഫിക്കട്ട് കിട്ടിയില്ലായിരുന്നെങ്കില്‍, എന്റെ മകന്‍ ചിലപ്പോള്‍ ഇന്‍ഡ്യയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു.
ഇനി സാജന്റെ കാര്യത്തിലേക്ക്് വരാം. ഇത്രയോക്കെ ചെയ്തിട്ടും സാജന്റെ കാര്യം നടന്നില്ലല്ലോ. നല്ലത് ചെയ്യാന്‍ നോക്കിയാലും പ്രശ്നം തന്നെ. വര്‍ഗ്ഗസ്നേഹമുള്ള പുതിയ സെക്രട്ടറി അത്ര എളുപ്പമൊന്നും ജനനസര്‍ട്ടിപ്ഫിക്കറ്റ് നല്‍കുമെന്ന് തോന്നുന്നില്ല. അതാണ്‍് നമ്മുടെ ബ്യൂറോക്രസിയുടെ ഒത്തൊരുമ. സാജനെ എല്ലാരും പ്രശംസിച്ചു. ഞാന്‍ പക്ഷേ സാജന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Sharu (Ansha Muneer) said...

എല്ലാം കൂടി വായിച്ച് കമ്മന്റിടാമെന്ന് കരുതിയാ മിണ്ടാതെ നിന്നത്. എന്തായാലും പലരും സമയക്കുറവും സൌകര്യക്കുറവും പിന്നെ അവനവന്റെ കാര്യം എങ്ങനെയും നടന്നു കിട്ടിയാല്‍ മതിയെന്ന ചിന്തയും മൂലം ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യമാണ് താങ്കള്‍ ചെയ്തത്. ശരിക്കും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍!!!!

ചെയ്ത കാര്യങ്ങളൊക്കെയും മനോഹരമായി വിവരിക്കുകയും ചെയ്തിരിക്കുന്നു. അവസാനം വരെ രസിച്ചും ടെന്‍ഷനടിച്ചും ഒക്കെ ഒരുപോലെ വായിച്ചു തീര്‍ത്തു.

ഇനിയും ഉദ്ദേശിച്ച കാര്യം നടന്നുകിട്ടിയില്ല എന്നറിയുന്നത് ദു:ഖകരമാണ്. അത് നമ്മുടെ ഉദ്യോഗസ്ഥ സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥയേയും ഇനിയും നിരുബാധികം തുടരുന്ന അഴിമതിയേയും ചൂണ്ടിക്കാട്ടുന്നു.

ദേവന്‍ said...

മൂന്നു ഭാഗവും ഒറ്റയടിക്ക് ഇപ്പോഴാ വായിച്ചത്.

അഭിനന്ദനങ്ങള് ‍സാജാ! പ്രതികരിക്കുകയാണെങ്കില്‍ ഇങ്ങനെ വേണം. എഴുതിയ രീതിയും നന്നായി, ഉദ്വേഗം ശരിക്കും ഫീല്‍ ചെയ്തു.

(ഒരുപാടു നാളിനു ശേഷമാണ് സാജന്റെ പോസ്റ്റ് കാണുന്നത്)

അപ്പു ആദ്യാക്ഷരി said...

ഈ പോസ്റ്റു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് മനസ്സിലൂടെ കടന്നുപോയ ഒരു ഭയം ഉണ്ട്. കേരളത്തില്‍ ഇന്ന് ഗുണ്ടാ സംഘങ്ങള്‍ക്കും കൊട്ടേഷന്‍ സംഘങ്ങള്‍ക്കും ഒന്നും ഒരു പഞ്ഞവുമില്ല. അങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ (എനിക്കണനെ അഭിപ്രായമില്ല) പോക്ക്. ഈ അഴിമതിക്കേസില്‍ പിടിക്കപ്പെട്ടവര്‍, ഒരയ്യായിരം അങ്ങുപോകട്ടെ എന്നുവച്ചാല്‍ പല ഗുണ്ടകളും കൈയ്യുംകാലും തല്ലിയൊടിക്കാന്‍ വന്നേക്കാം. ഇക്കൂട്ടരുടെ നെറ്റ് വര്‍ക്കുകളെപ്പറ്റി പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞതു ശ്രദ്ധിക്കൂ. ഇതിനെതിരെയും ജനവികാരവും, ജനങ്ങളുടെ അവബോധവും ഉണരേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ നാട് വീണ്ടും വീണ്ടും നാശത്തിലേക്ക് കൂപ്പുകുത്തുകയേ ഉള്ളൂ. പക്ഷേ ഒരാശ്വാസമുണ്ട്. അഴിമതികാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗവര്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന എന്തു നടപടികള്‍ക്കും ജനപിന്തുണയുണ്ടാവും. ഏതായാലും സാജന്‍ കുഴപ്പമൊന്നുമില്ലാതെ തിരികെ എത്തിയല്ലോ. ആശ്വാസം.

കുറ്റ്യാടിക്കാരന്‍|Suhair said...

സാജന്‍ സര്‍, വീ ആ‍ര്‍ പ്രൌഡ് ഓഫ് യൂ...

ആകാംക്ഷാഭരിതമായിരുന്നു അവസാന ഭാഗം എന്ന് പറയേണ്ടല്ലോ.

പരിഭ്രമം പുറത്തുകാട്ടാതെ അവരെ കുടുക്കിയതിന് അഭിനന്ദനങ്ങള്‍.
പോസ്റ്റെഴുതിയതിന് നന്ദി.

Hats off to you...

krish | കൃഷ് said...

ഞാന്‍ മുന്‍പുള്ള പോസ്റ്റിലെ കമന്റില്‍ പറഞ്ഞപോലെ ഒരു ഡിറ്റക്ടീവ്‌ നോവല്‍ വായിക്കുന്ന ഉദ്വേഗത്തോടെയാണ്‌ വായിച്ച്‌ തീര്‍ത്തത്‌. അവതരണരീതിയും നന്നായി. കൈക്കൂലിയും അഴിമതിയും ഇന്ന്
വലിയ ഒരു സാമൂഹികവിപത്താണ്‌. പാര്‍ലമെന്റില്‍പ്പോലും ഇത്‌ പ്രതിഫലിച്ചത്‌ നമ്മള്‍ കണ്ടതല്ലേ.

അഴിമതിക്കാരിയായ നാട്ടുകാരുടെ വെറുപ്പിനു പാത്രമായ
"ഗസറ്റഡ്‌ യക്ഷി'യെ കുടുക്കാന്‍ മുന്നിട്ടിറങ്ങിയ ധൈര്യത്തിന്‌ അഭിനന്ദനങ്ങള്‍.

സാജന്‍ ഈ ഭൂമുഖത്ത്‌ ജനിച്ചു എന്നതിനു തെളിവായ 'ബഹു:'പഞ്ചായത്ത്‌ സെക്രട്ടറിയുടെ കൃക്കരങ്ങളാല്‍ കൈയ്യൊപ്പ്‌ പതിഞ്ഞ ആ ജനന സര്‍ട്ടിഫിക്കറ്റ്‌ വേഗം ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.


(ഓ.ടോ: ഗൂഗില്‍ ക്രോമില്‍ കീമാന്‍ വഴി നേരിട്ട്‌ കമന്റാന്‍ വിഷമം. വരമൊഴി തന്നെ ശരണം. ദെന്തൂട്ടാ ക്രോമാാാ..)

krish | കൃഷ് said...

ഒരു ചെറിയ തിരുത്ത്‌.. കൃക്കരങ്ങളല്ല.. തൃക്കരങ്ങള്‍ എന്നു തിരുത്തി വായിക്കുക.
പിന്നെ, 'അഴിമതിക്കാരായ' എന്നതിനുശേഷം ഒരു കോമയും ഇട്ട്‌ വായിക്കുമല്ലോ.

ഷിജു said...

അങ്കിളിന്റെ കമന്റും അപ്പുവിന്റെ സംശയവും കണ്ടപ്പോള്‍ വീണ്ടും എനിക്ക് ഒന്നുകൂടി കമന്റണമെന്ന് തോന്നി.അങ്കിള്‍ പറഞ്ഞതുപോലെ സാജന്‍ച്ചാന്‍ വിഷമിക്കുകയൊന്നും വേണ്ടാ. ഇത്രയും ഒരു നല്ല കാര്യം ചെയ്തതല്ലേ, അല്പം താമസം വന്നേക്കും, ഇതിന്റെ ഭാഗമായി കണ്ടാല്‍ മതി.പിന്നെ അപ്പുവിന്റെ സംശയം വായിച്ചാ‍ാല്‍ ഇനി ആരും ഇങ്ങനെ ഒരു പ്രവര്‍ത്തിക്ക് തിരിക്കില്ല കാരണം കൊട്ടേഷന്‍ ടീമുകള്‍ വന്നാലോ അല്ലേ? ഈ പ്രതികരണങ്ങള്‍ വായിച്ചാല്‍ തോന്നും സാജന്‍ച്ചാന്‍ വെറുതേ വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് തോളില്‍ വെച്ചല്ലോ എന്ന്.ഇങ്ങനെ നല്ലകാര്യം ചെയ്യുന്നവരെ മനസ്സ് മടുപ്പിക്കരുത്,
സാജന്‍ച്ചായാ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഒരു വഴി പറയാം.
1. സാജന്‍ച്ചാന്റെ പപ്പായൊ അമ്മയൊ ഒരു പരാതി എഴുതി 10 രൂപാ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുക്കുക. (എന്റെ മകന്‍ ... തീയതിയില്‍ ... സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു ഇതുവരെ ഒരു നടപടിയും കണ്ടില്ല ആയതിന്നാല്‍ അതിനെ പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ അപേക്ഷിക്കുന്നു.)വിവരാവകാശ നിയമപ്രകാരം 29 ദിവസത്തിനുള്ളില്‍ നടപടി എടുത്ത് നമുക്ക് റിപ്പോര്‍ട്ട് നല്‍കണം അല്ലാത്ത് പക്ഷം പഞ്ചായത്ത് സെക്രട്ടറിയുടെ പണി പോകും.

2.അല്ലെങ്കില്‍ നേരിട്ട് ജില്ലാ ഭരണാധികാരിയാ‍ായ കളക്ടര്‍ക്ക് പരാതി കൊടുക്കാം. എങ്ങനെ വേണമെന്നു സാജന്‍ച്ചാന്‍ തീരുമാനിച്ചോളൂ. (എന്റെ പരിമിതമായ അറിവു വെച്ച് പറഞ്ഞതാണ്)എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ അറിയാവുന്നവര്‍ ചൂണ്ടിക്കാണിക്കണേ.

കനല്‍ said...

നല്ല പോസ്റ്റ്...
മാത്യകാ പരമായ സമീപനം...
നല്ല അവതരണം..
നന്ദി സാജന്‍... ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉടന്‍ കിട്ടട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Appu Adyakshari said...

ഞാന്‍ മുകളില്‍ എഴുതിയ കമന്റ് അവിടെ ഉദ്ദേശിച്ച രീതിയലല്ല ഷിജു മനസ്സിലാക്കിയതെന്നു തോന്നുന്നു. കൊട്ടേഷന്‍ സംഘങ്ങള്‍ വന്ന് കാലുതല്ലിയൊടിക്കും എന്നു കരുതി ആരും അഴിമതിക്കെതിരേ പ്രതികരിക്കരുത് എന്നല്ല ഞാന്‍ പറഞ്ഞത്. കേരളം പോകുന്ന പോ‍ക്കുകണ്ട് പറഞ്ഞതാണ്. എന്തിനും ഏതിനും ന്യായത്തിനും അന്യായത്തിനും ആളുകള്‍ പണംകൊടുത്ത് തല്ലിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാവുന്നതിനെപ്പറ്റി എന്റെ ആധി പറഞ്ഞെന്നേയുള്ളൂ. മാത്രവുമല്ല സാജന്‍ വിദേശത്തുനിന്നു വന്ന ഒരാളെന്നതിനാല്‍ തന്നെ, മറ്റൊരു കേസ് ആരെങ്കിലും പുള്ളിക്കെതിരേ (ഈ സെക്രട്ടറി ആണെന്നിരിക്കട്ടെ) കൊടുത്താല്‍ പോലും തിരിച്ചുപോക്ക് മുടങ്ങില്ലേ... ഇതാണ് നമ്മുടെ ദുഷിച്ച വ്യുവസ്ഥിതിയുടെ കുഴപ്പം. ഇതേ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളൂ

siva // ശിവ said...

ഇങ്ങനെയുള്ളവര്‍ക്കൊക്കെ ഇത് ഒരു പാഠം ആകണം...

ജയരാജന്‍ said...

മൂന്ന് ഭാഗവും കൂടി ഇന്നാണ്‌ വായിച്ചത്‌; അഭിനന്ദനങ്ങൾ. നന്നായി എഴുതിയിരിക്കുന്നു. ആ പത്രവാർത്തകൾ ആരെങ്കിലും ഒന്ന് സ്കാൻ ചെയ്തിട്ടിരുന്നെങ്കിൽ .... വായിക്കാമായിരുന്നു :) ജനങ്ങളുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ സങ്കടമാണ്‌ തോന്നിയത്‌ - ഇത്രയും ജനദ്രോഹിയായൊരു ഉദ്യോഗസ്തയെ ഒന്നും ചെയ്യാൻ നമ്മുടെ വ്യവസ്തിതിക്ക്‌ പറ്റില്ലെന്നുവച്ചാൽ? വേണ്ടിവന്നാൽ കൈക്കൂലിക്കെതിരെ കൂടുതൽ കർശ്ശന നിയമങ്ങൾ തന്നെ നടപ്പാക്കേണ്ടിയിരിക്കുന്നു...

PIN said...

അഭിനന്ദനങ്ങൾ...

അങ്ങനെ പ്രവർത്തിച്ചതിനും, മറ്റുള്ളവരുടെ അറിവിലേയ്ക്കായ്‌ അതെ പോസ്റ്റ്‌ ചെയ്തതിനും.

നമ്മൾ ജനങ്ങൾ എന്തിന്‌ സർക്കാർ ഉദ്യോഗസ്ഥരെ ഭയപ്പെടണം. നമ്മുടെ പണമല്ലേ അവർക്ക്‌ ശമ്പളമായി നൽക്കുന്നത്‌, അതിനാൽ പിന്നെ ഒരു കിമ്പളം കൂടി കൊടുത്ത്‌ അത്‌ കൊടുക്കാൻ കഴിവില്ലാത്ത പാവപ്പെട്ടവരെ ദ്രോഹിക്കരുത്‌.

എല്ലാവരും ഇതുപോലെ പ്രവർത്തിച്ചിരുന്നു എങ്കിൽ നമ്മുടെ നാട്‌ എന്നേ നന്നായി പോയേനെ...

നന്ദി...

ശ്രീ said...

സാജന്‍ ചേട്ടാ...
അഭിനന്ദനങ്ങള്‍... മാതൃകാപരമായ പ്രവൃത്തി. ആ നാട്ടുകാര്‍ അങ്ങനെ പ്രതികരിച്ചതില്‍ അത്ഭുതമൊന്നുമില്ല. അവര്‍ ഒരുപാട് ശ്രമിച്ചിട്ടും നടക്കാതിരുന്ന ഒരു കാര്യമല്ലേ അന്നു നടന്നത്?

ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങള്‍...

അങ്കിള്‍ said...

പ്രീയ സ്നേഹിതാ,

താങ്കള്‍ പറഞ്ഞതു പോലെയുള്ള ഒരു നടപടി ആവശ്യപ്പെടാന്‍ ‘വിവരാവകാശം’ അനുവദിക്കുന്നില്ല. ഇതാ ഇതൊന്നു വായിച്ചു നോക്കൂ. പഞ്ചായത്തു സെക്രട്ടറി എടുത്ത നടപടിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ തരാന്‍ ബാധ്യസ്ഥരാണ്. നടപടി എടുപ്പിക്കാന്‍ ഈ നിയമം സഹായിക്കുമെന്ന്‌ തോന്നുന്നില്ല.

ഒരു കാര്യം സാജനോട് ചോദിക്കണമെന്നുണ്ടായിരുന്നു. അതായത്, 1975 ലെല്ലാം സ്കൂള്‍ അഡ്മിഷന് പഞ്ചായത്തില്‍ നിന്നുള്ള ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലായിരുന്നു.(ഇപ്പോള്‍, കഴിഞ്ഞ കൊല്ലം മുതല്‍ നിര്‍ബന്ധമാണ്). അതു കൊണ്ട് കൂടുതല്‍ പേരും ജനനത്തിയതി മേയ് മാസത്തിലെ ഒരു ദിവസമങ്ങ് വയ്ക്കും. അല്ലെങ്കില്‍ പലര്‍ക്കും ഒരു കൊല്ലം നഷ്ടപ്പെടും. അങ്ങനെ വയ്ക്കുന്ന മേയ് മാസത്തെ തീയതിയായിരിക്കും പിന്നെ വരുന്ന SSLC book, Passport ഇവയിലെല്ലാം ഉണ്ടാകുന്നത്. പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് SSLC book നെ ആധാരമാക്കിയല്ല നല്‍കപ്പെടുന്നത്. മിക്കവാറും ആശുപത്രി രേഖകളോ, നേരിട്ടുള്ള അന്വേഷണത്തിലോ (ഇത് പ്രയാസമാണ്) കണ്ടെത്തുന്നതുമായി ബന്ധപ്പെടുത്തിയാണ് പഞ്ചായത്ത് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതും നമുക്ക്‌ വേണ്ട തിയതിയും തമ്മില്‍ ഒത്തു വരില്ല. കാരണം, ഭാവിയില്‍ പഞ്ചായത്തില്‍ നിന്നുള്ള ജനനസര്‍ട്ടിഫിക്കറ്റ് വേണ്ടിവരുമെന്ന് മുന്‍‌കൂട്ടി കണ്ടുകൊണ്ടല്ലല്ലോ 30 കൊല്ലം മുമ്പ് കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്നത്. അതു കൊണ്ട് പലരും പലരും പ്രസവം വീട്ടിലായിരുന്നു എന്ന് പറയാന്‍ നിര്‍ബന്ധിതരായും തീരുന്നു. സാജന്റെ കാര്യം അക്കൂട്ടത്തില്‍ പെട്ടു പോയിരുന്നോ.

ഏതായാലും, സര്‍ക്കാരിന്റെ തീരുമാനത്തിനു മാറ്റം വരുത്തിയെന്നാണ് ഞാനറിഞ്ഞത്. ഈയടുത്ത കാലത്തു ജനിച്ചകുട്ടികളുടെ കാര്യത്തിലേ സ്കൂളധികൃതര്‍ പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാവു എന്നാക്കിയിട്ടുണ്ടെന്നാണറിവ്‌. പ്രധാനമായും പ്രവാസികള്‍ക്ക്‌ വേണ്ടിയാണീ മാറ്റം.(പത്രത്തില്‍ വായിച്ചൊരോര്‍മ്മയാണിത്)

ഷിജു said...

അങ്കിളേ വിശദമായ മറുപടിക്ക് വളരെ നന്ദി.
ഞാന്‍ ‍സ്ഥലം പഞ്ചായത്ത് മെമ്പറോട് ചോദിച്ചാണ് ആ വിവരം മനസ്സിലാക്കിയത്.പഞ്ചായത്തുമായി എപ്പോഴും ബന്ധപ്പെടുന്ന ആളാണല്ലോ, അതുകൊണ്ട് അദ്ദേഹം പറഞ്ഞത് ശരിയായിരിക്കും എന്ന് ഞാന്‍ കരുതി.അങ്കിളിന്റെ ആ കമന്റില്‍ കൂടി വിവരാവകാശത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.

N.J Joju said...

സാജന്‍,

ഇവിടെയൊക്കെ ഉണ്ട് അല്ലേ? കാണാറില്ലായിരുന്നു...

അഭിനന്ദനങ്ങള്‍.

സസ്പെന്‍സും സെന്റിമെന്‍സും എല്ലാം ചേര്‍ന്ന ഒരു പോസ്റ്റ്. കൂട്ടത്തില്‍ ഒരു പീഠനവും. ഒറ്റയിരുപ്പിനു മൂന്നുഭാഗവും വായിച്ചു. നാട്ടുകാരുടെ സന്തോഷപ്രകടനങ്ങള്‍ വായിച്ച് എന്റെ കണ്ണു നിറഞ്ഞു.

ആരോ കമന്റു ചെയ്തു മടികൊണ്ടാണ് ആള്‍ക്കാര്‍ ഇതിനൊന്നും തയ്യാറാകാത്തതെന്ന്. അല്ല പേടികൊണ്ടാണെന്നാണ് എനിയ്ക്കു തോന്നുന്നത്.

Ziya said...

ആത്മാര്‍ത്ഥമായ അഭിനന്ദനത്തിന്റെ ഒരു പിടിപൂക്കള്‍ സാജാ..
വെല്‍‌ഡണ്‍..വെല്‍‌ഡണ്‍...

മൂന്നു പോസ്റ്റും ഒറ്റയിരുപ്പിന്, ഉദ്വേഗത്തോടെ, ചങ്കിടിപ്പോടെ വായിച്ചു തീര്‍ത്തു.

സാജന്റെ ഈ നടപടി നാടിനെ സ്നേഹിക്കുന്നവര്‍ക്കെല്ലാം പാഠമാകണം. എന്തായാലും ഷാജി കൈലാസ് സിനിമകളില്‍ അഴിവിരുദ്ധ പ്രവര്‍ത്തികള്‍ കണ്ട് കയ്യടിച്ചിരുന്ന എന്റെ കണ്ണും മനസ്സും നിറഞ്ഞു:- ഇതാ, സിനിമക്കപ്പുറം പച്ചയായ ജീവിതത്തിലും നമുക്ക് പ്രതികരിക്കാമെന്ന് ഒരു സാജന്‍ കൂടി കാണിച്ചു തന്നു.

സിബി മാത്യു സാറിനും ജയശാന്തിലാല്‍ സാറിനും ഈ ഓപറേഷനില്‍ പങ്കെടുത്ത മുഴുവന്‍ പോലീസ് ഓഫീസര്‍മാര്‍ക്കും നാടിനെ സ്നേഹിക്കുന്ന ഒരു പ്രവാസിയുടെ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും...
ജയ് ഹിന്ദ്!

Ziya said...

ഓടോ. ഏറെ നാള്‍ കൂടി സാജന്‍ ബൂലോഗത്ത് തിരിച്ചു വന്നതിലുള്ള സന്തോഷവും രേഖപ്പെടുത്തിക്കൊള്ളട്ടേ..(എവിഡ്യേര്‍ന്നു ഗഡീ :))

ആഷ | Asha said...

ഇത്രയും ആകാംക്ഷയോടെ ഞാന്‍ കാത്തിരുന്ന മറ്റൊരു പോസ്റ്റില്ല. ആകാംക്ഷ കൂടി ക്ലൈമാസിലെ പ്രസക്തഭാഗങ്ങള്‍ എഴുത്തുകാരനില്‍ നിന്ന് ചോര്‍ത്തിയെടുത്തെങ്കില്‍ കൂടി അവസാനം ഭാഗം വായിച്ചപ്പോ എന്തോ നെഞ്ചിടിപ്പു കൂടി കൂടി വന്നു. :)

എന്തൊരു സ്ത്രീയാ അവര്. ഹോ
സാജന്റെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു.
സിബി മാത്യൂസിനേയും ജയശാന്തിലാലിനേയും പോലെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയും ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നെങ്കില്‍...

പ്രിയസുഹൃത്തേ, നിങ്ങളെയോര്‍ത്ത് എനിക്ക് കൂടുതല്‍ അഭിമാനം തോന്നുന്നു.

Tom said...

thanks for sharing this.
congrats to u and all who helped

ഉപാസന || Upasana said...

Hmmm...
Completed.
Good to others also.
:-)
Upasana

അലിഫ് /alif said...

സാജാ; അഭിനന്ദങ്ങൾ..അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചതിനും , ഒപ്പം ഞങ്ങൾക്കേവർക്കുമായ് ആ അനുഭവങ്ങൾ പങ്ക് വെച്ചതിനും. മൂന്നാമത്തെ പൊസ്റ്റ് കൂടെ വായിച്ചിട്ട് കമന്റ് ചെയ്യാമെന്ന് കരുതിയിരുന്ന് വൈകിപ്പോയി; ഇത് ഇപ്പോഴാ കണ്ടത്.

മുകളിൽ കമന്റിയിയിരിക്കുന്ന ചിലരുടെയെങ്കിലും അഭിപ്രായത്തിൽ നമ്മളിൽ പലരും ഇത്തരത്തിൽ പ്രതികരിക്കാതിരിക്കുന്നത് മടികൊണ്ടോ പേടികൊണ്ടോ ആണന്നതിനു ഞാനും യോജിക്കുന്നു.കോടതിയുടെ സാക്ഷികൂട്ടിനെ എനിക്കിപ്പോഴും പേടിയാണ്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ - കൈക്കൂലിയല്ല, പോലീസും പോലീസ്റ്റ് സ്റ്റേഷനുമായും ബന്ധപ്പെട്ട - ഒരു വിഷയത്തിൽ പെട്ടുപോയതിനാലുള്ള കോടതി കയറ്റം ഇനിയും തീർന്നിട്ടില്ല; ഇപ്പോൾ എന്റെ വെക്കേഷൻ ഡേറ്റ് നിശ്ചയിക്കുന്നത് പോലും കോടതിയിൽ നിന്ന് കിട്ടുന്ന ഡേറ്റ് അനുസരിച്ചാണ്- ഇത് അതിശയോക്തി ഒന്നുമല്ല, സത്യം. പക്ഷേ കോടതിയുടെ പരിഗണണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ വിശദമായി പിന്നെ ഒരിക്കൽ (മിക്കവാറും കോടതി അനുഭവങ്ങൾ എന്ന പേരിൽ ഒരു ബ്ലോഗ് തന്നെ തുടങ്ങിയേക്കാം..!)
ഇത്തരത്തിൽ പ്രതികരിക്കുന്നവരെയിട്ട് വട്ടം കറക്കും നമ്മുടെ ബ്യൂറോക്രസി സംവിധാനം. എങ്കിലും നല്ലവരായ ഒരുകൂട്ടം ഉദ്യോഗസ്ഥരും ഇല്ലാതില്ല. എന്റെ പ്രശ്നത്തിൽ അന്ന് ഐ ജി നിലയിലുള്ള ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതിനാൽ സാക്ഷി പട്ടികയിലായി..അല്ലെങ്കിൽ പരാതി നൽകാൻ പോയ ഞാൻ പ്രതികൂട്ടിൽ നിൽക്കേണ്ടി വന്നേനെ.അതാണു നമ്മുടെ സർക്കാർ സംവിധാനവും ഉദ്യോഗസ്ഥ നെറ്റ് വർക്കുകളും. ദാ വരുന്ന 23നു വീണ്ടും കോടതിയിലേക്ക്;(ആയുസ്സിൽ നിന്നും ഒരു ദിവസം കൂടി വെറുതെ പോയികിട്ടും..!)അതിനായ് 21നു ഞാൻ നൈജീരിയയിൽ നിന്ന് നാട്ടിലേക്കും..!!

ഒരിക്കൽ കൂടി അഭിനന്ദങ്ങൾ സാജൻ, ഒപ്പം സിബി സാറിനും ഈ ഓപ്പറേഷനിൽ പങ്കെടുത്ത നല്ലവരായ മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും.

പാര്‍ത്ഥന്‍ said...

സാജന്‌ അഭിനന്ദനങ്ങള്‍!!!!!
വിശദീകരിക്കുന്നില്ല. 'ചുവപ്പു നാട' വിജിലന്‍സിനെക്കൊണ്ട്‌ അഴിപ്പിക്കാന്‍ വകുപ്പൊന്നുമില്ലേ?

കാളിയമ്പി said...

Salute..royal salute:)

Sherlock said...

Well done Sajan Bhai..

Vayichu kazhinjappol Romancham..:)

ജോണ്‍ജാഫര്‍ജനാ J3 said...

സാജന്‍, ഹാറ്റ്സ് ഓഫ് ടു യൂ!!

ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്തത്രയും ചീഞ്ഞുനാറിയ ഒരു വ്യവസ്ഥിതിയില്‍ ഇത്രയെങ്കിലും ചെയ്യുവാന്‍ സാജന്‍ കാണിച്ച ധൈര്യവും, താത്പര്യവും അനേകര്‍ക്ക് മാതൃകയായെങ്കില്‍. സത്യസന്ധരായ ആ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അഭിനന്ദങ്ങള്‍. ഈ അനുഭവം ഇവിടെ പങ്കുവച്ചതിന് പ്രത്യേകമായൊരുനന്ദിയും അറിയിക്കട്ടെ. വെല്‍ ഡണ്‍! വീണ്ടും കാണാം.

കുറുമാന്‍ said...

സാജന്‍,

അഭിനന്ദനങ്ങള്‍. സന്മനസ്സുള്ളവര്‍ക്ക് സമാധാ‍നം.

അനീതിക്കെതിരെ എന്ന് പടവെട്ടികൊണ്ടേയിരിക്കുക.

നല്ല സര്‍ക്കാരുദ്യോഗസ്ഥരും ഉണ്ടെന്ന തിരിച്ചറിവ് ആശ്വാസത്തിനിട നല്‍കുന്നു.

രണ്ട് ദിവസം മുന്‍പ് പണം അടക്കാതെ ശവശരീരം വിട്ടുകൊടുക്കാതിരുന്ന ഹോസ്പിറ്റലിലെ ബില്ലടക്കാന്‍ ഒരു പോലീസുകാ‍രി ഒല്ലൂരില്‍ സ്വന്തം കയ്യിലെ വള ഊരിനല്‍കിയതും ഈ അവരത്തില്‍ സ്മരിക്കുന്നു.

ഒരിക്കല്‍ കൂടി ആശംസകള്‍.

ബ്ലോക്കുട്ടന്‍ ! said...

"ഒരു CBI ഡയറിക്കുറിപ്പ്‌ " എണ്ണ സിനിമയുടെ വിജയ രഹസ്യം ഇപ്പോള്‍ മനസ്സിലായല്ലോ ????
സസ്പെന്‍സ് ,സത്യം ജയിക്കുമോ എന്നുള്ള ആകാംക്ഷ ,ജയിക്കണം എന്നുള്ള ആഗ്രഹം , നീതി നടപ്പാക്കുന്നവരോടുല്ലാ സ്നേഹവും ബഹുമാനവും ... സര്‍വോപരി ഒരു സാധാരണക്കാരനുണ്ടായ അനുഭവം ,നാളെ നമുക്കും ഉണ്ടാകാവുന്നത് .......
നല്ല വിവരണം .......

തറവാടി said...

നല്ല അനുഭവം :)

Khadar Cpy said...

great......
:)
thumb up :D

സാജന്‍| SAJAN said...

ഡിയര്‍ ഫ്രണ്ട്സ്,
വായിച്ചും ബ്ലോഗിലും, മെയിലിലും ചാറ്റിലും ഓര്‍കുടിലും ഒക്കെ കമന്റുകളെഴുതി പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി!
ആരുടെയും പേരെടുത്ത് ഞാന്‍ പറയുന്നില്ല.

നമ്മളെല്ലാവരും ഇതു പോലെയല്ലെങ്കില്‍ ഇതിനു സമാനമായ സന്ദര്‍ഭങ്ങളില്‍ കൂടെ കടന്നു പോയിട്ടുണ്ടാവും, പലപ്പോഴും പല സാഹചര്യങ്ങള്‍ കൊണ്ട് ചിലപ്പോ ഭയം, ചിലപ്പൊ സമയത്തിന്റെ അപര്യാപ്തത, മറ്റ് ചിലപ്പോ എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ പോവുക അങ്ങനെയെന്തെങ്കിലും കാരണത്താല്‍ നമുക്കൊക്കെ പ്രതികരിക്കാന്‍ ആവാതെ പോവുന്നു.
അപ്പു പറഞ്ഞതിനു അടിവരയിടട്ടെ, എന്തോ ഒരു ഭാഗ്യത്തിനാണ് ഞാന്‍ രക്ഷപ്പെട്ടതെന്ന് പലരും പറഞ്ഞു , ഒറ്റയ്ക്ക് പലതവണ രാത്രിയിലൊക്കെ ഡ്രൈവ് ചെയ്യേണ്ടി വന്നിട്ടുണ്ട് അപ്പോഴൊക്കെ പതിവില്ലാത്ത മുന്‍‌കരുതലുകള്‍ എടുക്കാന്‍ അറിയാവുന്നവരെല്ലാം ഉപദേശിച്ചിരുന്നു.
ഈ സംഭവം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ പലവഴിയിലൂടെ (സ്നേഹത്തിന്റെ ഭാഷയില്‍) ഭീഷണി വന്നിരുന്നു.
മിനിമം കേരളം വിട്ടു പോവാന്‍ അനുവദിക്കില്ല എന്നായിരുന്നു, കേട്ട വാര്‍ത്തകള്‍.
ഭരണ പക്ഷത്തെ ടോപ്പിലുള്ള ഏതോ ഒരാള്‍ക്ക് വേണ്ടപ്പെട്ട ആള്‍ ആണ് ഇവരുടെ ഭര്‍ത്താവെന്ന് അറിഞ്ഞു,??
പക്ഷേ ആ സ്ഥലത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നോട് സ്നേഹപൂര്‍വം പെരുമാറി, ഒരു കാരണ വശാലും അവരുടെ സംഭവത്തില്‍ ഇടപെടില്ല എന്ന് (ഒരാഴ്ചക്ക് ശേഷം) ഉറപ്പ് നല്‍കി.
അതുകൊണ്ട് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തില്‍ (വിജിലന്‍സ് ഓഫീസിലെ വിജനത ഓര്‍ക്കുക) ഇത് റിസ്കാണ്, ഒരു ഒന്നൊന്നര റിസ്ക്ക്:(

അങ്കിള്‍, എനിക്കൊരു മെയില്‍ ചെയ്യാമോ?
bettysajanatgmail.com

ജയരാജന്‍, പത്രവാര്‍ത്തയുണ്ട് എന്റെ കൈയില്‍, വേണമെങ്കില്‍ മെയില്‍ ചെയ്തു തരാം മെയില്‍ ഐഡി ഒന്നിട്ടോളൂ:)
കൂട്ടത്തില്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍

ഒരിക്കല്‍ കൂടെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വം നന്ദി!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നാട്ടിൽ ഓണത്തിന്റെം മഴേടെം തിരക്കിലാ എന്നാലും ഇതിന്റെ ബാക്കി നോക്കിയിരിക്കുവാരുന്നു. “മറ്റൊരു ഗസറ്റഡ് യക്ഷിയുടെ അന്ത്യം” കലക്കി.

smitha adharsh said...

ഇത്തരമൊരു സന്ദര്‍ഭത്തില്‍ മനസ്സാക്ഷിയെ വഞ്ചിക്കാതെ നല്ല കുട്ടിയായി നിന്നതിനു സാജന് അഭിനന്ദനംസ്....
നല്ല അനുഭവം..

എതിരന്‍ കതിരവന്‍ said...

ഒരാളെയെങ്കിലും പിടികൂടാനുള്ള സംവിധാനം നിലവിലുണ്ടെന്നുള്ളത് ആശ്വാസകരം. പക്ഷെ സാജന് ഇനിയും വേണ്ട കടലാസ് കിട്ടാന്‍ ഇതേ പ്രശ്നം തന്നെ നില നില്‍ക്കുന്നോ?

പാറ്ടിയിലും ഗവന്മെന്റിലും ഉള്ള “പിടി” യാണല്ലൊ ഇതിനു പിറകില്‍. പ്രശ്നം അവിടെത്തന്നെ.
ഒന്നാന്തരമായി പ്രതികരിച്ച ജങ്ങള്‍ക്ക് തെരഞ്ഞെടുപ്പു വരുമ്പോള്‍ ഒന്നും ചെയ്യാനാകുന്നില്ല എന്നതാണു പ്രതിസന്ധി.

സാജന് അന്നേരം ചായ കിട്ടിയില്ലെങ്കില്‍ ഇതാ എന്റെ വക ഒരു ചൂടു ചായ.

Promod P P said...

സല്യൂട്ട്

Sathees Makkoth | Asha Revamma said...

സാജാ, രണ്ടും മൂന്നും ഭാഗങ്ങൾ ഒറ്റയിരുപ്പിൽ വായിച്ചു.
അഭിനന്ദനങ്ങൾ!

നല്ല കുറെ പോലീസുകാർ നമ്മുടെ നാട്ടിലും ഉണ്ടന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.

വളരെ വ്യക്തവും ലളിതവുമായ രീതിയിൽ തന്നെ അവസാന നിമിഷം വരെ എഴുത്തിന്റെ ഭംഗി നിലനിർത്തുവാൻ സാജന് കഴിഞ്ഞു.

ലളിതമല്ലാത്തൊരു കൃത്യം വളരെ കൃത്യമായി നിർവഹിക്കുവാൻ കഴിഞ്ഞ സാജനെയോർത്ത് അഭിമാനിക്കുന്നു. അതിന് സാജന്റെ കൂടെ നിന്ന ഉദ്യോഗസ്ഥരെയോർത്ത് അഭിമാനിക്കുന്നു.

കുറെപ്പേർക്കെങ്കിലും സാജന്റെ ഈ പ്രവൃത്തി പ്രചോദകവും മാർഗദായകവുമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരിക്കൽകൂടി അഭിവാദനങ്ങൾ!

തോന്ന്യാസി said...

“ ടോ, ഞങ്ങള്‍ വലിയ ഭീകരരൊന്നുമല്ല, ശരിക്കും പറഞ്ഞാല്‍ നിങ്ങളേക്കാള്‍ താഴെയാണ് ഞങ്ങള്‍, പിന്നെ നിങ്ങളൊക്കെ എടുത്ത് മുകളില്‍ വച്ചൂന്നേള്ളൂ” ഇത് യാദൃശ്ചികമായി പരിചയപ്പെട്ടപ്പോള്‍ സിബി മാത്യു സാര്‍ പറഞ്ഞതാണ്, ഇന്ത്യയില്‍ തന്നെ, ഇട്ടിരിക്കുന്ന യൂണിഫോമിനോട് ആത്മാര്‍ത്ഥത കാണിക്കുന്ന അപൂര്‍വ്വം ഐ.പി.എസുകാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാള്‍.

സാജന്‍ ഭായിക്കും, സിബിസാറിനും, ജയശാന്തിലാല്‍ സാറിനും അഭിനന്ദങ്ങള്‍

അഞ്ചല്‍ക്കാരന്‍ said...

ചങ്ങാതീ,
മൂന്ന് ഭാഗങ്ങളും ഒരുമിച്ചാണ് വായിയ്ക്കാന്‍ കഴിഞ്ഞത്. വേറൊന്നും പറയാന്‍ കഴിയുന്നില്ല.

അഭിനന്ദനങ്ങള്‍...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഭിനന്ദനങ്ങള്‍,
ആദ്യം ഇത്തരത്തിലുള്ള ഒരു ഒരുദ്യമത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്. അഴിമതി ആസകലം ഗ്രസിച്ചു നില്‍ക്കുകയും, സമൂഹം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഒരാളെയെങ്കിലും കുടുക്കാനായതു തന്നെ വലിയൊരു കാര്യമാണ്.

പിന്നെ - സംഭവത്തിന്റെ ഉദ്വേഗം തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്താന്‍ എഴുത്തിനു കഴിഞ്ഞതില്‍.

ഇനി - ആ സര്‍ട്ടിഫിക്കറ്റു കിട്ടണമെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കൂടി കടക്കണം എന്ന വലിയ ചോദ്യം ബാക്കി നില്‍ക്കുമ്പോള്‍, ഉദ്വേഗം തീരുന്നില്ല.

വേണാടന്‍ said...

സജാ

ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍...കുഡോസ് റ്റു സാജന്‍..
എനിക്കും ഗ്രീന്‍ കര്‍ഡിനുവേണ്ടി ഇമിഗ്രേഷനില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്റെ ജനനം പഞ്ചായത്തില്‍ ചേര്‍ത്തിട്ടും ഇല്ല. വീട്ടില്‍ ഒരുപേരും, പള്ളിയില്‍ വേറൊന്നും, സ്കൂളില്‍ മറ്റൊന്നും ആയപ്പോള്‍ സംഗതി കൂടുതല്‍ ഗൌരവമാണെന്നു തോന്നി, അങ്കിള്‍ പറഞ്ഞതു പോലെ, ജുണില്‍ജനിച്ച എന്റെ ജനനത്തീയതി മെയ് 30 ആക്കി സ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. കാര്യങ്ങള്‍ വിശദമാക്കിയപ്പോഴും എമിഗ്രേഷന്‍ ലോയറിന്റെ അറിവില്‍ ഇതിനൊരു പരിഹാരം ജനന സര്‍ട്ടിഫിക്കറ്റ് തന്നെ. സാജന്‍ വിവരിച്ചപോലുള്ള ഏടാകൂടങ്ങളാണു എന്നെയും കാത്തിരിക്കുന്നത്. പഞ്ചായത്ത്-ആര്‍ ഡി ഓ-വില്ലേജ്-തലൂക്കു-ആര്‍ ഡി ഓ-വഴി വീണ്ടും പഞ്ചായത്ത്. ഉപരിപഠനത്തിനു ഒരു നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയതിന്റെ അനുഭവം ഓര്‍ത്തപ്പോള്‍, - ഹോ വില്ലേജ്-തലൂക്കു തലത്തിലുള്ള പീഠനം, കൂടെ പഞ്ചായത്ത്-ആര്‍ ഡി ഓ വക വേറേ. അടുത്ത വഴി അമേരിക്കന്‍ എമിഗ്രേഷന്‍ നിയമങ്ങളില്‍ അവസാന വാക്കായ എന്റെ ചില ആന്ധ്ര സുഹ്രുത്തുക്കളെ കാര്യമായി കണ്ടു. അവരുടെ നെറ്റ്വര്‍ക്കു അതിഭീകരമാണു പ്രത്യെകിച്ചും ഗ്രീങ്കര്‍ഡ്-വിസിറ്റ്-എച്ച്1ബി-സിറ്റിസണ്‍-വിസാ കാര്യങ്ങളില്‍. രണ്ടുദിവസം കഴിഞ്ഞു, കാലിഫോര്‍ണിയായില്‍ നിന്നും ഒരു ‘കോടാലി‘ വിളിച്ചു, കാര്യങ്ങള്‍ വിശദമായി അന്വെഷിച്ചു, പിന്നെ സൊലൂഷന്‍ പറഞ്ഞു. ആദ്യമായി എന്റെ അഛനോട് പഞ്ചായത്ത് അപ്പീസില്‍ പോയി, പാസ്പോര്‍ട്ടിലെ പേരും ജനനത്തീയതിയും വച്ച് ജനന സര്‍ട്ടിഫിക്കറ്റിനു അപേക്ഷ കൊടുക്കുക. ന്യായമായും ആ പേരില്‍, ആ തീയതിയില്‍ ആരും പഞ്ചായത്തിലെ റജിസ്റ്ററില്‍ ഉണ്ടാവില്ല. അപ്പോള്‍ സെക്രട്ടറി പേര് റജിസ്റ്ററില്‍ ഇല്ല എന്നും , എങ്കില്‍ ജനനം രജിസ്റ്ററില്‍ ഇല്ല എന്ന നോണ്‍-അവയബിലിറ്റി സര്‍ട്ടിഫിക്കറ്റ് തരൂ എന്നും പറയുക. എന്നിട്ട് എന്റെ അമ്മാവനോ, അമ്മായിയൊ, അടുത്ത അയല്‍വാസിയോ, അഛന്റെ അടൂത്ത സ്നേഹിതരോ ആരെങ്കിലും രണ്ടു പേരുടെ അഫിഡവിറ്റ് നോര്‍ട്ടറൈസ് ചെയ്തെടുക്കുക. ഇപ്പറഞ്ഞ എല്ലാ പപ്പറുകളുടെയും സമ്പിളും ‘കോടാലി’ ഈമെയിലില്‍ അയച്ചും തന്നു. തിരക്കഥപോലെ അച്ഛന്‍ അപ്പീസില്‍ ചെന്നു നോണ്‍-അവയബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൂടെ കൊണ്ടുപോയിരുന്ന ഫോര്‍മാറ്റില്‍ വാങ്ങി കൂടെ രണ്ടു അഫിഡവിറ്റും അയച്ചു തന്നു. എന്റെ കാര്യം വ്രുത്തിയായി നടന്നു. കോടാലിക്ക് എന്റെ വക ഒരു താങ്ക്യൂ മെയിലും.

സാജന്റെ കാര്യത്തില്‍ ഇതു പറ്റുമോ എന്നറിയില്ല. അമേരിക്കന്‍ ഇമിഗ്രേഷനില്‍ ഇതു ധാരാളം.

ഒരിക്കല്‍ കൂടി സാജനു അഭിനന്ദനങ്ങള്‍

K.V Manikantan said...

:) U R GREAT!

വിചാരം said...

ആദ്യം ഇവിടെ വന്ന് ഈ പോസ്റ്റ് വായിക്കാന്‍ തുടങ്ങിയപ്പോ .. ഇതിന് മുന്‍പുള്ള, രണ്ടെണ്ണം കൂടി വായിക്കണമെന്ന സാജനന്റെ നിര്‍ദ്ദേശപ്രകാരം, അതും വായിച്ചു.
ശരിയ്ക്കും ത്രില്ലടിച്ച് തന്നെ മൂന്നും ഒരുമിച്ച് വയിച്ചു. വല്ലാത്തൊരു സന്തോഷം തോന്നുന്നു.അഴിമതിയ്ക്കെതിരെ പ്രതികരിക്കുന്നവരെ, ജനം എന്നും തോളിലേറ്റിയിട്ടുണ്ട് (ഫോര്‍ ദി പീപ്പിളിന്റെ വിജയവും അതാണ്.. കേരള ജനതയുടെ മാനസ്സിക വിചാരം.).
ആദ്യം വലിയൊരു അഭിനന്ദനം.
സാജനിവിടെ പിടിച്ചൊടിച്ചത് ഒരു പടുവൃഷത്തിലെ കേവലം ഇത്തിരി ശക്തിയുള്ള ഒരു ശാഖമാത്രം.. ഈ പടുവൃഷം എന്നത്, രാഷ്ട്രീയ കക്ഷികള്‍ ഇവരാണ് ശരിയ്ക്കും അഴിമതിയെ വളര്‍ത്തുന്നത്. ഒരു ജോലി കിട്ടാന്‍ ലക്ഷവും അതിന് മീതെയും കൊടുക്കേണ്ടി വരുമ്പോള്‍ .. അവരുടെ പിന്നിലെ കടം വിട്ടാന്‍, തന്റെ ശമ്പള തികയാതെ വരുന്നു.പിന്നെ അയാള്‍ ഇത്തിരി കൈക്കൂലിയ്ക്ക് ശ്രമിയ്ക്കുന്നു, പിന്നെയത് വലുതായി വലുതായി വരുന്നു, ഇവര്‍ തുറന്ന് ചോദിയ്ക്കുന്നതില്‍ ധൈര്യം മറ്റൊന്നായിരിക്കും, തന്നെ സംരക്ഷിക്കാന്‍ ഏതെങ്കിലും രാഷ്ടീയ പുംഗവന്മാരുണ്ടാവുമായിരിക്കാം. അണ്ണാറകണ്ണന് തന്നാലാവുന്നത് ചെയ്ത, എന്റെ പ്രിയ ചങ്ങാതി സാജന് ഒരായിരം അഭിനന്ദനം .. ഇതിന്റെ പിന്നി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്നേഹാദരം

നിരക്ഷരൻ said...

സേതുരാമയ്യര്‍ സാജാ.....

ഫിനോള്ഫ്തലീനില്‍ മുക്കിയ ഒരു ചാക്ക് അഭിനന്ദനങ്ങള്‍ ആദ്യം ചൊരിയട്ടെ. ഇനി സാജനെ ഒന്ന് മുക്കിക്കുളിപ്പിച്ച് പിങ്ക് നിറമായെന്ന് കണ്ടാലേ എനിക്കുറക്കം വരൂ....

ഉള്‍ക്കിടിലത്തോടെയാണ് വായിച്ച് തീര്‍ത്തത്.അവസാനമായപ്പോഴേക്കും അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. എല്ലാ പോസ്റ്റും ഒറ്റയടിക്ക് വായിച്ചതുകൊണ്ട് അധികം സസ്പെന്‍സടിക്കാതെ രക്ഷപ്പെട്ടു എന്നത് വലിയ ആശ്വാസം.

സാജന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പീഡനക്കേസിന് ജയിലിലായിപ്പോയതിന്റെ ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ വകുപ്പായേനേ :)

കൊച്ചുത്രേസ്യായുടെ ഒരു വരി, ചില മാറ്റങ്ങളോടെ പറയണമെന്ന് തോന്നുന്നു.

സ്വന്തം കാര്യലാഭത്തിനായി പീഢനശ്രമവും മറ്റും ആരോപിക്കുന്ന ഒരു പെണ്ണ് സ്ത്രീസമൂഹത്തിനു തന്നെ അപമാനമാണ്.

ബൂലോകത്ത് നിന്ന് ഇടയ്ക്കിടയ്ക്ക് വിട്ടുനിന്നാലും ഒരു കുഴപ്പവുമില്ല. തിരിച്ച് വരുമ്പോള്‍ ഇജ്ജാതി പൂരത്തിന് പൊട്ടിക്കണ ‘ഗര്‍ഭം കലക്കി‘ അനുഭവ പോസ്റ്റുകള്‍ സമ്മാനിച്ചാല്‍ മതി.

ഓ...ഇനിയിപ്പോള്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കിട്ടീലെങ്കിലെന്താ ? സാജനെന്ന് പേരുള്ള ഈ കക്ഷി ജനിച്ചിരുന്നൂന്ന് കോടതിക്ക് വരെ ബോദ്ധ്യമായില്ലേ ? അതുപോരേ ? :) :)

നിരക്ഷരൻ said...

ഒരു കാര്യം വിട്ടുപോയി.

ഫിനോള്ഫ്തലീനില്‍ മുക്കിയ ചാക്കുകണക്കിന് അഭിനന്ദനങ്ങള്‍ സിബി മാത്യൂസ് സാറിനും,ജയശാന്തിലാല്‍ സാറിനും, പിന്നെ ഒറ്റിക്കൊടുക്കാനൊക്കെ പോന്നവരായിട്ടും അതിനുള്ള അവസരം കിട്ടാഞ്ഞതുകൊണ്ട് ഈ ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാപോലീസുകാര്‍ക്കും.

പിന്നെ....സാജനെ കുളിപ്പിച്ചതുപോലെ പോലീസുകാരെ കുളിപ്പിക്കണമെന്ന ഒരാഗ്രഹവും എനിക്കില്ല. അത്രയ്ക്കൊന്നും നിരക്ഷരനല്ല ഞാന്‍... :) :)

Typist | എഴുത്തുകാരി said...

ഞാന്‍ ഇത്തിരി വൈകിപ്പോയി.ഇപ്പഴാ ഇവിടെ എത്താന്‍ പറ്റിയത്‌.

ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒന്നിച്ചാണ് വായിച്ചത്‌. മൂന്നാം ഭാഗത്തിനു വേണ്ടി, കാത്തിരിക്കുകയായിരുന്നു.
അപ്പോ ഫോണുമില്ല, നെറ്റുമില്ല.ഇപ്പഴാ ശരിയായതു്.

സാജന്‍, അഭിനന്ദനങ്ങള്‍. സന്തോഷം തോന്നുന്നു.

jp said...

Dear Sajan,
Congratulations.
വളരെ നന്നായി ടെൻഷൻ അടിപ്പിച്ചു കെട്ടൊ special congarulations to Sibi sir, Jayasanthilal and other officers

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

Senu Eapen Thomas, Poovathoor said...

ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്‌ കണ്ടതു പോലെയുള്ള സുഖം. ജയന്തിലാല്‍ സാറായി മുകേഷു തന്നെ. സിബി മാത്യു സാര്‍- മമ്മൂക്കയാണെ.

പണി കൊടുക്കുന്നതും, കൊടുക്കുന്നതു കാണുന്നതും എനിക്ക്‌ പെരുത്ത ഇഷ്ടമാ.

പക്ഷെ അവസാനം വായിച്ചപ്പോളാ മനസ്സിലായത്‌:- ശങ്കരന്‍ ഈസ്‌ സ്റ്റില്‍ ഓണ്‍ കോക്കനട്ട്‌ റ്റ്രീ യെന്നു. ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ എത്രയും വേഗം കിട്ടട്ടെയെന്ന് ആശംസിക്കുന്നു.

പിന്നെ ജയന്തിലാല്‍ സാര്‍ പറഞ്ഞതു പോലെ:- അങ്ങനെയങ്ങ്‌ പോയി കളയരുത്‌. ഇവിടെയൊക്കെ കാണണേ!!!

സസ്നേഹം,
പഴമ്പുരാണംസ്‌.

വിജയലക്ഷ്മി said...

Saja, muunnu postumvayichu.valare nannayirikunnu mone."പോലീസ് എന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും മാറ്റ് കൂട്ടുന്ന ഒരു പ്രതിഭാശാലി..
ശ്രീ സിബി മാത്യൂസ് IPS.....
congrats..."azhimathikethire poruthanulla monte eenallamanasine namikunnu.nanmakal nerunnu.

ശിശു said...

സാജന്‍, മൂന്ന് പോസ്റ്റും വായിച്ചു. മുഷിയാതെ വായിച്ചുപോകുവാന്‍ സാധിച്ചു. സാജന്റെ പ്രതികരണശേഷിയെ അഭിനന്ദിക്കുന്നു. ഒരുപക്ഷെ സാജന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നൊ എന്നറിയില്ല. പ്രതികരിക്കാന്‍ ഭയമാണിപ്പോള്‍. സാജനതിനു കഴിഞ്ഞല്ലൊ.
ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍!

മേരിക്കുട്ടി(Marykutty) said...

sajan. congrats!
Sherikkum oru suresh gopi film kanunna pole. enthayalum thankal, enikku 5000 roopa oru prashanamalla, athu kodukkan vayyathavar case kodukkatte ennu karuthiyillallo. nannayi. ee nanma kai vidathe sookshikku.

ചിരിപ്പൂക്കള്‍ said...

സാജേട്ടാ,
താങ്കളുടെ ധൈര്യത്തെ എത്ര അഭിനന്ന്ദിച്ചാലും മതിയാവില്ല.താങ്കളുടെപോസ്റ്റ് ശരിക്കും ത്രില്ലിങ് ആയി.
അഭിനന്ദനങ്ങള്‍.

B Shihab said...

ആശംസകള്‍......

Mohanam said...

സാജാ... ഇപ്പോള്‍ നെറ്റില്‍ വരുന്നതു കുറവാണ്‌. സ്വന്തമായി ആ സൌകര്യം ഇല്ലാത്തതും കഫേയിലെ താങാന്‍ പറ്റാത്ത ചാര്‍ജ്ജും തന്നെ കാരണം ..

അതു കൊണ്ടുതന്നെ ഇത് കോപ്പി എടുത്ത് കൊണ്ടുപോയാണ്‌ വായിച്ചത്. നന്നായിരിക്കുന്നു . ധൈര്യം സമ്മതിച്ചിരിക്കുന്നു.

ഒന്നു ചോദിചോട്ടെ ഏതാ പന്ചായത്.

ശ്രീ said...

പുതുവര്‍ഷത്തില്‍ പുതിയ പോസ്റ്റൊന്നുമില്ലേ സാജന്‍ ചേട്ടാ?

പ്രിയ said...

:) ഹാറ്റ്സ് ഓഫ് :) സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ആ വിജിലന്‍സ് ഇവിടെ കണ്ടു.u did a great job :)

ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കിട്ടിയോ സാജാ?

OT: ആ ഗൊമ്പി വഴി വന്നതാ )

jijijk said...
This comment has been removed by a blog administrator.
സാജന്‍| SAJAN said...

ഹ ഹ:)
താങ്കൾക്കെന്താണ് പറ്റിയത് മെർകുഷ്യോ?
താങ്കളെപ്പോലെയൊരാൾ രാഷ്ട്രീയത്തർക്കങ്ങൾ വ്യക്തിപരമായ നിലവാരത്തിലേക്ക് വളർത്തുന്നതിൽ വിഷമമുണ്ട്...

ദയവായി ഇതിൽ എനിക്ക് താല്പര്യമില്ല.സമയമില്ലയെന്ന് കൂട്ടിക്കൊള്ളൂ:)
അതിനാൽ തന്നെ ഇതിവിടെ അവസാനിപ്പിക്കൂ, നല്ല മനസോടെ അടുത്ത പോസ്റ്റെഴുതൂ, എന്റെ ആശയങ്ങളും ആയി ഞാനും വരാം ചർച്ചയും തർക്കങ്ങളും ആശയപരമാവട്ടെ, അത് വ്യക്തിപരമാവാതിരിക്കട്ടെ, ആശംസകൾ:)

M@mm@ Mi@ said...

kuddos to u....to ur guts...a big hats off to sibi mathews and jayashanthilal!!!!
till now,i have considered only Sibi Mathews as the one and only gutsy police officer in the force.glad to know that there are many more...

kARNOr(കാര്‍ന്നോര്) said...

ഹൊ ഇപ്പോഴാ വായിക്കാന്‍ പറ്റിയത്. ഇത്രവരില്ലെങ്കിലും ഒരു യുഎഇ കഥ ഇവിടെ http://kaarnorscorner.blogspot.com/2010/10/blog-post_31.html

Pony Boy said...

ഹെന്റെ സാജാ കെട്ടിപ്പിടിക്കാനും ചായ വാങ്ങിച്ചു തരാനും ഒക്കെ എനിക്കും തോന്നുന്നുണ്ട്...ഒരല്പം പിഴച്ചെങ്കിൽ ആ‍കെ മാറിമറിയുന്ന റിസ്കാണ് സാജൻ ഏറ്റെടുത്തത്..

ആയിരം നന്ദി ഒരാളെയെങ്കിലും നിയമത്തിന്റെ മുന്നിലെത്തിച്ചതിന്..

Ashly said...

സാജന്‍ !! ഇന്നാണ് ഈ പോസ്റ്റ്‌ കാണുന്നത് !! നമിച്ചു !!!!

Unknown said...

3 post njan vayichu valare nannayirikunnu...Ethellam nammal siram kanunna karngal aythu konu onnum thonniyilla but thakaluday ee prevartiyay afinandikkunnuu..

Nammuday societyil almost ellarum kaikooly koduthayalum karangal teerkan nokathey ulluu..

Enganay oraley kanan kazinjthil santhosaham..........

Unknown said...

ബസ്സ് വഴിയാ ഇവിടേ എത്തിയത് അങ്ങിനേ മൊത്തം ഇരുന്ന് വായിച്ച്. സത്യം പറയാല്ലൊ ഇത് വായിച്ചിട്ട് ഞാൻ ആകെ രോമാഞ്ചിച്ചു. അമറൻ പോസ്റ്റ്

Viswaprabha said...

ഈ വീരഗാഥ ഇത്രകാലവും കണ്ണിൽ പെടാതിരുന്ന എനിക്കിനി എങ്ങനെ സ്വയം ഒരു ബ്ലോഗുവായനക്കാരനെന്നു വിളിക്കാൻ പറ്റും!?

:(

സാജാ,
ഈ വിട്ടുവീഴ്ച്ചയില്ലായ്മക്കും സ്ഥൈര്യത്തിനും വളരെ വളരെ വൈകിയാണെങ്കിലും, തലകുമ്പിട്ടൊരു നമസ്കാരം.

Viswaprabha said...
This comment has been removed by the author.
ഞാന്‍ രാവണന്‍ said...

ഇന്നാണ് വായിച്ചത് ഹോ .... കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല

പിങ്കി said...

santhosham.. :)
U did it... :)
Proud of u.. :)