കുറെ നാളായി എന്തെങ്കിലും ഒന്ന് എഴുതിബ്ലോഗിലിടണം എന്ന് വിചാരിക്കുന്നു, എന്നെപ്പോലെ ഒഴപ്പന്മാര്‍ക്ക് പറ്റിയതല്ല ബ്ലോഗെന്ന് തിരിച്ചറിവായിരിക്കാം പലപ്പോഴും ആ വിചാരം പൂവും കായും ഒന്നും ആകാതിരിക്കുന്നത്, ഈ അടുത്ത ദിവസം രാജീവ്(കുതിരവട്ടന്‍) ആകസ്മികമായി ചാറ്റില്‍ വന്നപ്പോള്‍ ഞാന്‍ ഉള്‍പ്പെട്ട ഒരു സംഭവത്തിന്റെ പത്രകട്ടിങ്ങ് പി ഡി എഫിലാക്കിയത് അയച്ചുതരാമെന്ന് പറയുകയും അത് തീര്‍ച്ചയായും ബ്ലോഗിലിടൂ എന്ന് സജസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒന്ന് ശ്രമിക്കാമെന്ന് ഞാനും കരുതി.
(ഇനി നിയമപരമായ ഒരു മുന്നറിയിപ്പ്: ഇവിടെ പരാമര്‍ശിക്കുന്ന സംഭവം ഒരു ബ്ലോഗിലെ പോസ്റ്റിനു ചേരേണ്ട വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ ഇതിലുണ്ടാവാം നിയമപരമായ ഒരു നടപടികള്‍ക്കും ഈ പോസ്റ്റുകള്‍ ഒരു റെഫറന്‍സ് ആയിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.)
അല്പം വലുപ്പം കൂടുതലായത് കൊണ്ട് മൂന്നു ഭാഗമാക്കാം എന്ന് കരുതുന്നു , വായനക്കാര്‍ സദയം സഹകരിക്കണേ.
നാലഞ്ച് മാസത്തിനു മുമ്പ് വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ പല ഉദ്ദേശങ്ങളുണ്ടായിരുന്നു.
അതിലൊന്ന് ഞാന്‍ ജനിച്ച പഞ്ചായത് ഓഫീസില്‍ നിന്നും ഒരു ബെര്‍ത് സെര്‍ട്ടിഫികേറ്റ് വാങ്ങിക്കുക എന്നതായിരുന്നു. കാരണം ഇവിടെ നിന്നും ന്യൂസിലാന്റില്‍ പോവാന്‍ ഒരു ചാന്‍സ് ഒത്തുവന്നു, സിഡ്നിയേക്കാള്‍ സാമ്പത്തികമായി വലിയ മെച്ചമൊന്നുമില്ലെങ്കിലും യാത്ര ചെയ്യാനും, സ്ഥലങ്ങള്‍ കാണാനും ഇഷ്ടമായത്കൊണ്ട് വിസയ്ക്ക് അപ്ലൈ ചെയ്തു, കഷ്ടകാലത്തിനു ന്യൂസീലാന്‍ഡ് ഇമിഗ്രേഷനിലെ കേസ് ഓഫീസര്‍ ഒരു മലയാളിയായിപ്പോയി, അയാളെ കിട്ടിയപ്പോഴേ അറിയമായിരുന്നു എന്തെങ്കിലും കുത്തിതിരുപ്പ് ഉണ്ടാക്കിയേ അയാള്‍ അടങ്ങൂ എന്ന് എന്തായാലും ചിന്തിച്ചത് പോലെ സംഭവിച്ചു. ബേര്‍ത് സേര്‍റ്റിഫികേറ്റ് കിട്ടാണ്ട് പേപര്‍ ഫോര്‍വേഡ് ചെയ്യില്ലയെന്ന് അങ്ങേര്‍ കട്ടായം പറഞ്ഞു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷപെടാറുണ്ടായിരുന്നത്, ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ നിന്നും മിസലേനിയസ് സര്‍വീസില്‍ ആപ്ലികേഷന്‍ കോടുക്കുമ്പോ കിട്ടുന്ന പേഴ്സണല്‍ ഡീറ്റയില്‍സായിരിക്കും അതില്‍ വിശദമായി എല്ലാമുണ്ടാവും. പോരെങ്കില്‍ നമ്മുടെ എസ് എസ് എല്‍ സി സേര്‍ടിഫികേറ്റിന്റെ ഫ്രണ്ട് പേജും അറ്റാച് ചെയ്യും അതോടെ സാധാരണ രീതിയില്‍ ഓഫീസേഴ്സ് സമാധാനപ്പെടേണ്ടതാണ്, പക്ഷേ ഇങ്ങേര്‍ക്ക് അതൊന്നും പോരാ, ഈ മെയിലില്‍ ഇണ്ടാസ് വന്നു, ലോകല്‍ ഗവണ്മെന്റ് (പഞ്ചായത്, മുനിസിപാലിറ്റി) ഇഷ്യൂ ചെയ്യുന്ന ജനന സേര്‍റ്റിഫികേറ്റ് തന്നെ വേണം.
പ്രശ്നങ്ങള്‍ അവിടെ ആരംഭിക്കുന്നു.സ്വന്തം പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ഗുണമൊന്നുമില്ലെന്ന് മനസ്സിലായി, കാരണം ഒരു പക്ഷേഎന്റെ ബേര്‍ത് രെജിസ്ട്രെര്‍ ചെയ്തിരിക്കുന്നത് എന്റെ അമ്മ വീടുൾപ്പെടുന്ന, കൊല്ലം ജില്ലയിലെ ത്തന്നെ മറ്റൊരു പഞ്ചായത്തിലായിരിക്കും എന്ന് അറിവു കിട്ടി.
വെകേഷനു നാട്ടില്‍ ഉണ്ടായിരുന്ന കസിനെ പറഞ്ഞയച്ച് വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചറിഞ്ഞു. അവന്‍ എട്ട് തവണ നടന്നിട്ടും കാര്യങ്ങള്‍ ഒന്നും ഒരു തീരുമാനവും ആവുന്നില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്ക് ഓര്‍കുടില്‍ സ്ക്രാപ്പിട്ടു, അച്ചാച്ചന്‍ തന്നെ ചെല്ലുന്നതായിരിക്കും നല്ലത്. അവര്‍ (പഞ്ചായത് സെക്രട്ടറി അടുക്കുന്ന ലക്ഷണമില്ല) , ഓരോ തവണയും പിന്നെയാവട്ടെ പിന്നെയാവട്ടെ എന്ന് പറഞ്ഞ് അവനെ നടത്തുകയാണ്. ഇതിനിടയില്‍ അവര്‍ ഒരുപകാരം ചെയ്തു .
ഞാന്‍ ജനിച്ച വര്‍ഷത്തെ രെജിസ്റ്റെര്‍ നോക്കി ബേര്‍ത് രെജിസ്ട്രേഷന്‍ ചെയ്തിട്ടില്ല അതുകൊണ്ട് പഞ്ചായത് ഒരു റിപോര്‍ട്ട് തന്നാല്‍ മതിയാവും (അപേക്ഷകന്റെ ജനനം പഞ്ചായത്തില്‍ രെജിസ്റ്റെര്‍ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം) അതുകൊണ്ട് ആര്‍ ഡി ഓ ഓഫീസില്‍ പോയി അവിടെ നിന്ന് ബെര്‍ത് രെജിസ്റ്റെര്‍ ചെയ്യാന്‍ അനുമതി വാങ്ങി സ്വന്തം പഞ്ചായത്തില്‍ പോയി രെജിസ്ട്രെര്‍ ചെയ്യുക, ചൂടോടെ സേര്‍ടിഫികേറ്റ് വാങ്ങുക (വളരെ സിമ്പിള്‍). വഴി പറഞ്ഞുകൊടുത്തതിനോടൊപ്പം പഞ്ചായത് സെക്രട്ടറി നയം വ്യക്തമാക്കി , അപേക്ഷകനെ നേരില്‍ കാണണം എന്നാലേ കാര്യങ്ങള്‍ക്ക് മൊത്തത്തില്‍ ഒരിത് വരൂ. ഞാന്‍ താമസിയാതെ നാട്ടില്‍ വരുന്നത് കൊണ്ട് കസിന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല .
അങ്ങനെ നാട്ടിലെത്തിയ ഞാന്‍ കസിനേയും കൂട്ടി പഞ്ചായത് ഓഫീസിലേക്ക് പോയി, പോകുന്ന വഴിയ്ക്ക് അവന്‍ ഒരു കുഞ്ഞു വിവരണമൊക്കെ തന്നിരുന്നു, അവര്‍ ഒരു പുലിജന്മമാണ്, അത്രപെട്ടെന്ന് തലയൂരിപ്പൊകുമെന്ന് തോന്നുന്നില്ല. ഇനി ഒരുപക്ഷേ കാശ് കിട്ടാന്‍ വേണ്ടിയാണോ അച്ചാച്ചനെ കാണണമെന്ന് പറയുന്നതെന്ന് തോന്നുന്നു എന്നൊക്കെ. പൊതുവേ ശുഭാസ്തിവിശ്വാസക്കാരനായ ഞാന്‍ തലയാട്ടി ഏയ്, അതൊക്കെ നിന്റെ തോന്നലാണ് അവര്‍ കാശൊന്നും വാങ്ങില്ലായിരിക്കും ഒന്നുമല്ലെങ്കിലും അവര്‍ ഒരു സ്ത്രീയല്ലേ?
എന്തായാലും പഞ്ചായത് ഓഫീസില്‍ നിന്നല്പം ദൂരെ മാറ്റി കാര്‍ പാര്‍ക് ചെയ്തു വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ കാണുന്നത് ഒരു പോസ്റ്ററാണ്, പോസ്റ്റര്‍ വായിച്ച എനിക്കാകെ കണ്‍ഫ്യൂഷന്‍ അതിലെഴുതിയിരുന്നത്, ഇങ്ങനെയായിരുന്നു, അഹങ്കാരിയും അഴിമതിയില്‍ മുങ്ങിക്കുളിച്ചവളും ആയ --------(സ്ഥലം) പഞ്ചായത് സെക്രടറിയെ സ്ഥലം മാറ്റിച്ച അധികാരികള്‍ക്കഭിവാദ്യങ്ങള്‍! അതുകണ്ട് ഞാന്‍ കസിനോട് ചോദിച്ചു എന്താടെ ഇതിന്റെയൊക്കെ അര്‍ത്ഥം നീ പറേണ പുലിജന്‍മം സ്ഥലം മാറിപ്പോയല്ലൊ ഇനീപ്പൊ കാര്യങ്ങള്‍ എളുപ്പമായല്ലൊ , അവന്‍ ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു അതേ അവര് പോയിരുന്നു, പക്ഷേ ‘അയാള്‍ കഥയെഴുതുകയാണ് ‘ അതിലെ തഹസീല്‍ദാറെപോലെ അവര്‍ കസേര വിട്ടിട്ടില്ല തന്നെയുമല്ല ഭരണപക്ഷത്തെ ആരുടെയോ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ്തു.
കാര്യങ്ങള്‍ ഉദ്ദേശിച്ചത് പോലെയല്ല എന്ന് അതോടെ മനസ്സിലായി, കൂട്ടത്തില്‍ എന്റെ ക്ലാസ്മേറ്റും സുഹൃത്തും ആയ ഒരു പെണ്‍കുട്ടി ഇതേ പഞ്ചായത് ഓഫീസില്‍ നിന്നും എതോ ഒരു സേര്‍ട്ടിഫികേറ്റ് വാങ്ങാന്‍ ഇംഗ്ലണ്ടില്‍ നിന്നും വന്നിരുന്നുവെന്നും അവള്‍ അയ്യായിരം കൊടുത്തിട്ടാണ് വാങ്ങിയെതെന്നും ഉള്ള ലേറ്റസ്റ്റ് ന്യൂസ് അവനറിയിച്ചതോട് കൂടെ എന്റെ ഉള്ളൊന്ന് പിടഞ്ഞു.
എന്തായാലും വരുന്നിടത്ത് വച്ച് കാണാം , ആ പഞ്ചായത്തിലെ തന്നെ ഏറ്റവും സാധുവായ മനുഷ്യന്‍ ഞാനെന്ന മട്ടില്‍ ചവിട്ടുന്ന മണ്ണിനെ പോലും നോവാതെ സൌമ്യനായി ശാന്തനായി കസിന്റെ കൂടെ ഓഫീസിന്റെ സ്റ്റെപ്സ് കയറിച്ചെന്നപ്പോള്‍ വലിയ വാഗ്വാദങ്ങളും ബഹളങ്ങളും അകത്ത് ഒരു ഹോളില്‍ നിന്നുംകേള്‍ക്കുന്നുണ്ട്, ഞെട്ടി നില്‍ക്കുന്ന എന്റെ മുഖത്തേക്ക് നോക്കി കൂളായി കസിന്‍ പറഞ്ഞു, അച്ചാച്ചനു ഭാഗ്യമുണ്ട് സെക്രട്ടറി സ്ഥലത്തുണ്ട് അകത്ത് പഞ്ചായത് കമ്മിറ്റി നടക്കുന്നുണ്ട് അതുകൊണ്ട് എന്തായാലും ഇന്നവരെ കാണാന്‍ പറ്റും . കുറെ നാളായി അവിടെ കയറിയിറങ്ങിയതോടെ കാര്യങ്ങളുടെ കിടപ്പ് അവനു ഈസിയായി മനസിലായി . പക്ഷേ ബഹളം കേട്ട എനിക്കെന്തോ ഒരു പ്രശ്നം മണത്തു, അകത്ത് നടക്കുന്ന ബഹളം വരാനുള്ള എന്തോ വലിയ സംഭവത്തിന്റെ നിമിത്തമായി എനിക്ക് തോന്നി.
എന്തായാലും ഞങ്ങള്‍ ഹാളിലേക്ക് എത്തിനോക്കി, കസിനെയും അവന്റൊപ്പം എന്നേയും കണ്ടതോടെ പഞ്ചായത് സെക്രടറിയുടെ മുഖം എലി പുന്നെല്ല് കണ്ടപ്പോള്‍ വിടര്‍ന്നത് പോലെ വിടര്‍ന്നു, ഞങ്ങളെ അങ്ങോട്ട് വിളിച്ചു, അടുത്ത് ചെന്ന എന്നെ കണ്ടപ്പോള്‍ പതിയെ ചെവിയില്‍ ചോദിച്ചു യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു? ഞാന്‍ ഇതൊക്കെ ഒന്നൊതുക്കിയിട്ട് ഇപ്പൊ വരാം കേട്ടോ അവിടെ ഫ്രണ്ടിലെ കസേരയില്‍ പോയിരുന്നോ.
ഇതൊക്കെ കണ്ടപ്പോള്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കുന്നു കസിന്‍ , എനിക്കാണെങ്കില്‍ അവനോട് വലിയ ദേഷ്യം വന്നു , പുറത്തിറങ്ങി ഞാന്‍ പറഞ്ഞു കണ്ടോടാ മണകുണാഞ്ചാ, ആളുകളോട് പെരുമാറാന്‍ പഠിക്കണം, ഛേ ഈ സാധു സ്ത്രീയെപറ്റിയാണോ നീ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ അവന്‍ എന്റെ മുഖത്തേക്ക് നോക്കി മിണ്ടാതെ നിന്നു.
എന്തായാലും ഒരു പത്ത് മിനിട്ട് കാത്തിരുന്നപ്പോള്‍ അവര്‍ വന്നു, മുറിയില്‍ കയറി ആദ്യം (നോട്ട് ദ പോയിന്റ്) എന്നെതന്നെ വിളിച്ചു, അതുവരെ കാത്തിരുന്നവരുടെയൊക്കെ രൂക്ഷമായ നോട്ടങ്ങള്‍ കണ്ടതേയില്ല എന്ന് നടിച്ചു പതിയെ അവരുടെ മുറിയിലേക്ക് കയറി, കൂടെ കസിനും.
അവര്‍ കസേരയിലിരിക്കാന്‍ പറഞ്ഞു. വളരെ പരിചയമുള്ളവരെ പോലെ രണ്ട് മിനിട്ട് സുഖ വിവരങ്ങളൊക്കെ അന്വേഷിച്ചു, ഇതെല്ലാം കണ്ട് കസിന്‍ ഒന്നും മനസ്സിലാവാതെ എന്നേയും അവരേയും മാറിമാറി നോക്കുന്നുണ്ട് , അവസാനം എന്റെ ബര്‍ത് രെജിസ്റ്റെര്‍ ചെയ്യാന്‍ എന്റെ ജനന സമയത്ത് പേരന്റ്സിനു സാധിച്ചില്ല അതിനാല്‍ അതിനൊരു തവണകൂടെ അവസരമുണ്ടാക്കണമെന്ന് എന്ന് ഒരു റിക്വസ്റ്റ് എഴുതി വാങ്ങിച്ചു. വാചകങ്ങള്‍ അവര്‍ തന്നെ പറഞ്ഞു തന്നു ഞാന്‍ എഴുതിയെടുത്തു അപ്പൊ തന്നെ സൈന്‍ ചെയ്തു തിരിച്ചുകൊടുത്തു. അപ്പോള്‍ അവര്‍ കസിനോട് പറഞ്ഞു, താന്‍ ഒന്നു പുറത്തേക്ക് ഇറങ്ങി നിന്നേ ഞാന്‍ ഇദ്ദേഹത്തോട് ഒരു രഹസ്യം പറയട്ടെ എന്ന്, ആകെ വണ്ടറടിച്ച അവന്‍ പുറത്തിറങ്ങി നിന്നു ഡോര്‍ തനിയെ വന്ന് അടഞ്ഞതിനു ശേഷം അവര്‍ പതിയെ എന്നോട് പറഞ്ഞു. അതേയ്, എനിക്ക് മുമ്പേ തരാനുണ്ടായിരുന്നതെയുള്ളൂ ഈ റിപോര്‍ട്ട് പക്ഷേ നമ്മള്‍ നേരില്‍ സംസാരിക്കുന്നതാണല്ലൊ അതിന്റെ ഒരു രീതി അതുകൊണ്ട് എന്നോട് ദേഷ്യമൊന്നും ഇല്ലല്ലൊ അല്ലേ, പെട്ടെന്ന് മനസ്സിലോര്‍ത്തു എയ് ഇത്രയും സത് സ്വഭാവിയായ മാഡത്തോട് എനിക്ക് ദേഷ്യമോ എയ് ഒരിക്കലും ഇല്ല , ഞാന്‍ തലകുലുക്കി . അതിനു മറുപടിയായി അവര്‍ പതിയെ പറഞ്ഞു: പിന്നെ എനിക്ക് ഒരു അഞ്ച് തരണം. എന്നിട്ട് പഴയകാലത്ത് ബസിന്റെ എയിര്‍ ഹോണ്‍ അമര്‍ത്തുന്നത് പോലെ വലതുകൈവിരലുകള്‍ അഞ്ചും കൂട്ടിക്കാണിച്ചു.
സന്തോഷത്തോടെ ഞാന്‍ തലകുലുക്കി അതിനെന്താ അഞ്ഞൂറ് രൂപയല്ലേ ഇനിയും ഇങ്ങോട്ട് വരാതെ കഴിക്കാമെങ്കില്‍ ഡീസല്‍ കാശെങ്കിലും ലാഭിക്കാമല്ലേ എന്ന് മന്‍സിലോര്‍ത്തായിരുന്നു എന്റെ തലകുലുക്കല്‍. ഈസിയായ എന്റെ തലകുലുക്കല്‍ കണ്ടപ്പോല്‍ തന്നെ ഞാന്‍ എമൌണ്ടിന്റെ കാര്യത്തില്‍ തെറ്റിദ്ധരിച്ചൂന്ന് മനസിലാക്കിയ അവര്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി , അതേയ് അഞ്ഞൂറല്ല കേട്ടോ ഫൈവ് തൌസണ്ടാണ്, അല്പം മുമ്പ് വരെ കസിന്റെ മുഖത്ത് കണ്ട അന്ധാളിപ്പ് അതോടെ എന്റെ മുഖത്തായി ഞാന്‍ പതിയെ വിക്കി വിക്കി ചോദിച്ചു മാഡം ഒരു റിപ്പോര്‍ട്ട് തരുന്നതിനു അയ്യായിരം രൂപയോ? വീണ്ടും ഡീസല്‍ കാശ് മനസ്സിലോര്‍ത്തു അല്പം നഷ്ടമാണ് എന്നാലും ഒരു സ്ത്രീയല്ലേ അതുകൊണ്ട് രണ്ടായിരം രണ്ടായിരം കൊടുത്തേക്കാം എന്ന് മനസ്സിലോര്‍ത്തു എന്നിട്ട് പതിയെ കൂട്ടിചേര്‍ത്തു : ഞാന്‍ ഒരു രണ്ടായിരം തന്നാല്‍ പോരേ?
അതോടെ പൂച്ച ശരിക്കും പുലിയായി, വളരെ വ്യക്തമായി നിലപാടറിയിച്ചു, ( അവരുടെ സ്വന്തം വാക്കുകള്‍) ഇക്കാര്യത്തില്‍ ഒരു വിലപേശല്‍ ഇല്ല, എനിക്ക് അയ്യായിരം കിട്ടിയേ പറ്റൂ എന്ന് പൈസ കൊണ്ടുവരുന്നോ അന്ന് റിപോര്‍ട്ട് റെഡി. പോകറ്റില്‍ എല്ലാം കൂടെ തപ്പിപ്പെറുക്കിയാല്‍ അയ്യായിരം കണ്ടേക്കും എന്തുവേണമെന്ന് ഒരു നിമിഷം ആലോചിച്ചു , പൈസ കൊടുത്ത് എത്രയും വേഗം റിപോര്‍ട്ട് വാങ്ങി പോയേക്കാം എന്ന് ഒരു നിമിഷം ചിന്തിച്ചു, പക്ഷേ എന്റെ പ്രതികരണം ഇങ്ങെനെയായിരുന്നു.
ഇന്ന് വ്യാഴാഴ്ചയല്ലേ മാഡം ഞാന്‍ വീകെന്‍ഡില്‍ വൈഫിന്റെ വീട്ടില്‍ പോകും രണ്ട് ദിവസം കഴിഞ്ഞേ വരൂ അതുകൊണ്ട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൈസയും ആയി വരാം, റിപോര്‍ട്ട് അന്ന് തന്നാല്‍ മതി. മുഖത്തെ ചിരി മായിക്കാതെ ഒരു വിധം ഇത്രയും പറഞ്ഞ് യാത്ര പറഞ്ഞ് തിരിച്ചു നടക്കുമ്പോള്‍പുറത്ത് കാത്തിരിക്കുന്ന കസിന്റെ മുമ്പില്‍ മാനം രക്ഷിക്കാന്‍ എന്താ പറയുക എന്നതായിരുന്നു മനസ്സില്‍. (തുടരും)
Showing posts with label സ്വന്തം സര്‍ക്കാരോഫീസ്. Show all posts
Showing posts with label സ്വന്തം സര്‍ക്കാരോഫീസ്. Show all posts
Wednesday, September 3, 2008
Subscribe to:
Posts (Atom)

